കോടതിയുടെ വാക്കാലുള്ള നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണം; ഹർജിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

0
28

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമുള്ള മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമ റിപോർട്ടുകൾക്ക് വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. കോടതിയുടെ വാക്കാലുള്ള നിരീക്ഷണങ്ങൾ റിപോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാണ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ ആവശ്യം.

മദ്രാസ് ഹൈക്കോടതിയുടെ വാക്കാലുള്ള നിരീക്ഷണം സംബന്ധിച്ച മാധ്യമ റിപോർട്ടുകൾ തങ്ങളെ ദു:ഖിതരാക്കിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹർജിയിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് നടത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്ന ഒരു സ്വതന്ത്ര ഭരണഘടനാ ഏജൻസിയെന്ന നിലയിൽ ഈ റിപോർട്ടുകൾ തങ്ങളുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തി. അത്തരം കാര്യങ്ങൾ ജനാധിപത്യത്തിലും ജനാധിപത്യപ്രക്രിയകളിലും ജനങ്ങളുടെ വിശ്വാസം കുറയ്ക്കാനിടയാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഉത്തരവുകളിലോ വിധിന്യായങ്ങളിലോ രേഖപ്പെടുത്തിയിരിക്കുന്ന നിരീക്ഷണങ്ങളിൽ മാത്രം മാധ്യമ റിപോർട്ടുകൾ ഒതുക്കണം. കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങൾ റിപോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമ സ്ഥാപനങ്ങളെ തടയണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ മദ്രാസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. കരൂർ നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ സമയത്ത് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഏപ്രിൽ 26ന് മദ്രാസ് ഹൈക്കോടതി രൂക്ഷവിമർശനം നടത്തിയത്. ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗത്തിന്റെ പൂർണ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും തിരഞ്ഞെടുപ്പ് റാലികൾ നടക്കുന്നത് കൈയും കെട്ടി നോക്കിനിന്ന കമ്മീഷനെതിരേ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നുമാണ് കോടതി വാക്കാൽ പറഞ്ഞത്.

കോടതിയുടെ വിമർശനങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കിയ പശ്ചാത്തലത്തിലാണ് തമിഴ്‌നാട് ചീഫ് ഇലക്ടർ ഓഫിസർ സത്യബ്രത മാധ്യമങ്ങൾക്കെതിരേ കോടതിയെ സമീപിച്ചത്. ആ ദിവസം പുറപ്പെടുവിച്ച ഉത്തരവിൽ കോടതിയുടെ വാക്കാലുള്ള നിരീക്ഷണം രേഖപ്പെടുത്തിയിട്ടില്ലെന്ന് കമ്മഷീൻ സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ, കൊവിഡ് സാചര്യത്തിന്റെ ഏക ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കൊലക്കുറ്റം ചുമത്തണമെന്നുമുള്ള കോടതിയുടെ വാക്കാലുള്ള അഭിപ്രായങ്ങളാണ് മാധ്യമങ്ങൾ പ്രസീദ്ധീകരിച്ചത്. ഇത് ഗുരുതരമായ മുൻവിധിക്ക് കാരണമായെന്നും ഇതിൽ തങ്ങൾക്ക് ദുഃഖമുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

മാധ്യമറിപോർട്ടുകളുടെ അടിസ്ഥാനത്തിൽ ഒരു ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരേ കൊലപാതക കുറ്റം ആരോപിച്ച്‌ പോലിസിൽ പരാതി നൽകിയെന്നും കമ്മീഷൻ കോടതിയെ ബോധിപ്പിച്ചു. കൊൽക്കത്ത, കേരള ഹൈക്കോടതികൾ ഞായറാഴ്ച വോട്ടെടുപ്പിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച കൊവിഡുമായി ബന്ധപ്പെട്ട നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തി. ഫെബ്രുവരി 26 ന് കേരളം, പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ കൊവിഡ് കേസുകളുടെ എണ്ണം താരതമ്യേന കുറവായിരുന്നുവെന്ന് കമ്മീഷൻ അറിയിച്ചു. മാർച്ച്‌ 20 നും ഏപ്രിൽ 4 നും ഇടയിലുള്ള പ്രചാരണ കാലയളവിൽ വോട്ടുചെയ്ത സംസ്ഥാനങ്ങളും അല്ലാത്തവയും തമ്മിലുള്ള ഡാറ്റയുടെ താരതമ്യം തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊവിഡ് വ്യാപനത്തിന് ഒരു സുപ്രധാന ഘടകമാണെന്ന് സൂചിപ്പിക്കുന്നില്ല. ഇത് കോടതി ഏക ഘടകമായി വിശേഷിപ്പിച്ചതിനേക്കാൾ വളരെ കുറവാണ്.

ഏറ്റവും കൂടുതൽ കേസുകളുള്ള മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്, ഡൽഹി സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. അതിനാൽ, കൊവിഡിന്റെ രണ്ടാം തരംഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദിയാണെന്ന് പറയാനാവില്ല. അല്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ കൊലപാതകത്തിന് ഏതെങ്കിലും വിധത്തിൽ കുറ്റവാളിയാവുന്നില്ലെന്നും കമ്മീഷൻ ഹരജിയിൽ വ്യക്തമാക്കി.