ഇതു ഇന്നയച്ചാലേ എനിക്ക് ഉറങ്ങാൻ കഴിയൂ; ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം സംഭവന നൽകിയ ബീഡി തൊഴിലാളിയുടെ വാക്കുകൾ

0
27

കേൾക്കുമ്പോൾ അത്ഭുതം ഉൾവാക്കുന്ന നിരവധി സഹായഹസ്തങ്ങളുടെ കരുതൽ ഏല്ലാ പ്രതിസന്ധികാലത്തും കേരളം അനുഭവിച്ചതാണ്. പ്രതിസന്ധികൾക്കിടയിലും ഏല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതും ഏല്ലാവരിലും സൗജന്യമായി വാകസിനെത്താൻ സംസ്ഥാനം ഏറ്റെടുക്കുന്ന ബാധ്യത ജനങ്ങൾ തിരിച്ചറിഞ്ഞതും തുടർന്ന് ജനങ്ങൾ ഇതിനായി തങ്ങളാൽ കഴിയുന്ന സഹായം നൽകിതും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചായായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് തന്റെ ഫെയ്സ്ബുക്കിലിട്ട ഒരു കുറിപ്പും ഇപ്പോൾ ചർച്ചയാകുവുകയാണ്. എറണാകുളത്ത് തന്റെ സുഹൃത്ത് ജോലി ചെയ്യുന്ന ബാങ്കിൽ നടന്ന ഒരു സംഭവത്തെ കുറിച്ചാണ് അദ്ദേഹം എഴുതിയത്. തന്റെ കുറിപ്പിനൊപ്പം സുഹൃത്തിന്റെ കുറിപ്പ് ഷെയർ ചെയ്യുകയായിരുന്നു കെ ജെ ജേക്കബ്.

ഇന്നലെ ഞാൻ ജോലിചെയ്യുന്ന ബാങ്കിൽ പ്രായമുള്ള ഒരാൾ വന്നു. പാസ്സ് ബുക്ക് തന്നു ബാലൻസ് ചോദിച്ചു…200850 രൂപ ഉണ്ടെന്നു പറഞ്ഞു. “ഇതിൽ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്സിൻ വാങ്ങുന്നതിനു സംഭാവന നൽകണം ”
കാണുമ്പോൾതന്നെ അവശത തോന്നുന്ന ഒരു മനുഷ്യൻ. കുറച്ചു സംസാരിച്ചപ്പോൾ ജീവിക്കാൻ മറ്റ് ചുറ്റുപാടുകൾ ഒന്നും ഇല്ലെന്നു മനസ്സിലായി. വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും ബാക്കി അല്പം കഴിഞ്ഞും അയച്ചാൽ പോരെ എന്ന് ചോദിച്ചു. നിങ്ങൾക്ക് എന്തെങ്കിലും പൈസ ആവശ്യമായി വന്നാലോ.

“എനിക്ക് ജീവിക്കാൻ ഇപ്പോൾ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെൻഷൻ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട് അതിനു ആഴ്ചയിൽ 1000രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാൻ ഇതു തന്നെ ധാരാളം. ”
“മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോൾ എടുത്ത തീരുമാനമാണ്. വളരെ ആലോചിച്ചു തന്നെ. ഇതു ഇന്നയച്ചാലേ എനിക്ക് ഉറങ്ങാൻ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത് ”

അനാവശ്യ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി ആ മുഖഭാവം കണ്ടപ്പോൾ. ഇങ്ങനെയുള്ള നന്മയുള്ള മനസ്സുകളാണ് നമ്മുടെ നാടിനെ താങ്ങി നിർത്തുന്നത്. അതാണ് ഉറപ്പോടെ പറയുന്നത് നമ്മൾ ഇതും അതിജീവിക്കും. അതാണ് ഉറപ്പോടെ പറയുന്നത് ഇത് കേരളമാണ് എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.