പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപിയുമായി ധാരണയാണെന്നും ചില സീറ്റുകളിൽ ബിജെപി ജയിച്ചാൽ എൽഡിഎഫിന്റെ മൊത്തം സീറ്റ് കുറയ്‌ക്കാമെന്ന ലക്ഷ്യമാണിതിന് പിന്നിലെന്നും ഹരിപ്പാട്ടെ കോൺഗ്രസ് വിമത സ്ഥാനാർഥി നിയാസ് ഭാരതി.
തിരുവനന്തപുരം സെൻട്രൽ, ഹരിപ്പാട്, കഴക്കൂട്ടം, വട്ടിയൂർക്കാവ്, നെടുമങ്ങാട്, കോന്നി, കാട്ടാക്കട, അടൂർ തുടങ്ങിയ മണ്ഡലങ്ങളിൽ ബിജെപിയും കോൺഗ്രസും ധാരണയിലാണെന്ന് നിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി നാൽപതിനായിരത്തിലധികം വോട്ടുനേടിയ 15 മണ്ഡലങ്ങളിലെയും മുപ്പതിനായിരത്തിലേറെ വോട്ടുനേടിയ 21 മണ്ഡലങ്ങളിലെയും ബിജെപി–- കോൺഗ്രസ് സ്ഥാനാർഥികളെ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.
ഇരുപാർടികളുടെയും സ്ഥാനാർഥി നിർണയം സംശയാസ്‌പദമാണ്. ചെന്നിത്തലയ്‌ക്ക് ഇക്കുറി മുഖ്യമന്ത്രിയാകാൻ പറ്റിയില്ലെങ്കിൽ അദ്ദേഹം കേന്ദ്രമന്ത്രി പദവിതേടി പോകുമെന്ന് തീർച്ചയാണ്. തനിക്ക് അനുവദിച്ച താക്കോൽ ചിഹ്നം മാറ്റി ഗ്യാസ് സിലിണ്ടർ ആക്കിയതിന് പിന്നിൽ ചെന്നിത്തലയാണെന്നും നിയാസ് ആരോപിച്ചു.