പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെ അപമാനിച്ച ബി.ജെ.പി നടപടി പ്രാകൃതവും പ്രകോപനപരവും : സി.പി.ഐ എം

0
40

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വിരേതിഹാസമായ പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെ അപമാനിച്ച ബി.ജെ.പി നടപടി പ്രാകൃതവും പ്രകോപനപരവുമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

പുന്നപ്ര-വയലാര്‍ രക്തസാക്ഷികളും, പി.കൃഷ്‌ണപിള്ള ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ്‌ നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി അതിക്രമം കാട്ടിയത്‌ ഉന്നതല ഗൂഢാലോചനയുടെ ഭാഗമാണ്‌.

സി.പി.ഐ (എം) – സി.പി.ഐ ജില്ലാ സെക്രട്ടറിമാരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലേക്ക്‌ അതിക്രമിച്ച്‌ കയറി പുഷ്‌പാര്‍ച്ചന നടത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ നടപടി നിയമവിരുദ്ധവും രക്തസാക്ഷികളെ അപമാനിക്കുന്നതുമാണ്‌.

ദിവാന്‍ ഭരണത്തിന്‌ അറുതിവരുത്താനും, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന്‌ പ്രഖ്യാപിച്ചും നടത്തിയ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ രക്തസാക്ഷികളായവരെ കമ്മ്യൂണിസ്റ്റുകാര്‍ കെണിയില്‍ പെടുത്തുകയായിരുന്നുവെന്ന ആക്ഷേപം കോണ്‍ഗ്രസ്സുകാരും വര്‍ഗ്ഗിയ ശക്തികളും മുന്‍കാലങ്ങള്‍ മുതല്‍ പ്രചരിപ്പിച്ച അസംബന്ധമാണ്‌.

രാജ്യ സ്‌നേഹത്താലും തൊഴിലാളി വര്‍ഗ്ഗബോധത്താലും പ്രചോദിതരായി നടത്തിയ സമരത്തിന്റെ ഫലമായി സര്‍.സി.പിയുടെ ഭീകരവാഴ്‌ചയുടെ താഴ്‌വേര്‌ അറുക്കാനും രാജഭരണത്തിന്‌ അന്ത്യം കുറിക്കാനും കഴിഞ്ഞു. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരെയായിരുന്നു സമരം.

ഇതെല്ലാം വിസ്‌മരിച്ച്‌ രക്തസാക്ഷി മണ്ഡപത്തിലേക്ക്‌ പൂക്കള്‍ വലിച്ചെറിഞ്ഞ്‌ `ജയ്‌ ശ്രീറാം’ വിളി മുഴക്കിയ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടേയും കൂടെയുള്ളവരുടേയും നടപടി ചരിത്രത്തേയും രക്തസാക്ഷികളേയും അപമാനിക്കലാണ്‌.
മഹാത്മാഗാന്ധിയുടെ ഘാതകനായ ഗേഡ്‌സെയ്‌ക്ക്‌ ക്ഷേത്രം പണിയുന്ന പാര്‍ടിയുടെ പ്രതിനിധി കേരളത്തിന്റെ മണ്ണില്‍ പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെ അപമാനിക്കാന്‍ തുനിഞ്ഞത്‌ മോദി ഭരണത്തിന്റെ തണലിലും ബി.ജെ.പി ഉന്നത നേതൃത്വത്തിന്റേയും അറിവോടെയുമാണ്‌.

പുന്നപ്ര- വയലാര്‍ സമരത്തെ സ്വാതന്ത്ര സമരത്തിന്റെ പട്ടികയില്‍ നിന്നും നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചരിത്ര ഗവേഷണ കൗണ്‍സില്‍ നീക്കം നടത്തുന്നതിന്‌ ഇടയിലാണ്‌ ഈ അതിക്രമം.നിയമസഭാ തെരഞ്ഞെടുപ്പ്‌ സമാധാനപരമായി നടത്തുന്നതിനെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യവും ഇതിന്‌ പിന്നിലുണ്ട്‌. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.