ഇഎംഎസ് ദിനം നമ്മളിൽ നിറയ്‌ക്കുന്നത് പോരാട്ടത്തിനുള്ള ഊർജ്ജം: മുഖ്യമന്ത്രി

0
38

നിർണായകമായ ചരിത്ര സന്ദർഭത്തിലാണ് ഇത്തവണ കേരളസമൂഹം ഇഎംഎസ് ദിനത്തെ വരവേൽക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മതേതര ജനാധിപത്യമൂല്യങ്ങളെ തച്ചുടച്ചുകൊണ്ട് സംഘപരിവാർ വർഗീയതയുടെ വിധ്വംസകത രാജ്യത്ത് അഴിഞ്ഞാടുമ്പോൾ, പ്രതിരോധത്തിൻ്റെ ഉരുക്കു കോട്ടകൾ കെട്ടി അതിനെ തടയാൻ കേരളം ശ്രമിക്കുന്ന സമയമാണിത്.

പ്രത്യയശാസ്ത്രപരമായ ദിശാബോധവും, അസാമാന്യമായ ഇച്ഛാശക്തിയും ആവശ്യമാണതിന്. സഖാവിനെക്കുറിച്ചുള്ള തീക്ഷ്ണമായ ഓർമ്മകൾ അലയടിച്ചുയരുന്ന ഈ ദിനം നമ്മളിൽ നിറയ്‌ക്കുന്നത് ആ പോരാട്ടത്തിനുള്ള ഊർജ്ജമാണ് ‐ മുഖ്യമന്ത്രി പിണറായി വിജയൻ ഇഎംഎസ്‌ ദിനത്തിൽഎഴുതിയ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

നീതിശൂന്യമായ, ഉച്ചനീചത്വങ്ങൾ കൊടികുത്തിവാണ സമൂഹത്തെ ആധുനിക ജനാധിപത്യത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തുന്നതിൽ ഇ എം എസിന്റെ ധൈഷണികതയും രാഷ്ട്രീയ ഇടപെടലുകലും അതുല്യമായ പങ്കാണ് വഹിച്ചത്. ജന്മിത്വ സമ്പ്രദായത്തിൻ്റെ തായ്വേരറുത്തു കളഞ്ഞ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ നയിച്ചത് അദ്ദേഹമായിരുന്നു.

വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലും നടന്ന വിപ്ലവകരമായ പരിഷ്കാരങ്ങൾക്ക് ചുക്കാൻ പിടിച്ചത് സഖാവ് ഇഎംഎസ് ആയിരുന്നു. ലോകമെങ്ങും ആഘോഷിക്കപ്പെട്ട കേരള മോഡലിൻ്റെ ശില്പി ആയിരിക്കുമ്പോൾ തന്നെ, അതിനെ ക്രിയാത്മകമായി വിമർശന വിധേയനാക്കാനും അദ്ദേഹത്തിനു മടിയുണ്ടായില്ല. കേരളത്തിൻ്റെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് അദ്ദേഹം മുന്നോട്ടു വച്ചിരുന്ന ആശയങ്ങളെ വിപുലീകരിച്ചുകൊണ്ടു തന്നെയാണ് ഈ സർക്കാർ കഴിഞ്ഞ അഞ്ച് വർഷങ്ങളിലും പ്രവർത്തിച്ചത്.

ഭരണകർത്താവ്, സാമൂഹ്യപരിഷ്കർത്താവ്, വിപ്ലവകാരി, ചിന്തകൻ എന്നിങ്ങനെ സഖാവിനോളം കേരളത്തിൻ്റെ ചരിത്രഗതിയെ സ്വാധീനിച്ച മറ്റൊരു രാഷ്ട്രീയ വ്യക്തിത്വമില്ല. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ ഒരിക്കലും കെടാത്ത വഴിവിളക്കായി അദ്ദേഹം ഇന്നും നിൽക്കുകയാണ്.

പുരോഗതിയുടേയും സമാധാനത്തിൻ്റേയും പുലരിയിലേയ്ക്ക് ആ വഴിയിലൂടെ ഇനിയും മുന്നോട്ടു പോകാനുണ്ട്. സഖാവ് ഇഎംഎസ് നൽകിയ അറിവിൻ്റേയും അനുഭവങ്ങളുടേയും കൈപിടിച്ച്, ആ പുലരിയിലേയ്ക്ക് നമുക്ക് നടന്നടുക്കാം മുഖ്യമന്ത്രി പറഞ്ഞു.