വനിതാ ദിനം ; കർഷകസമര കേന്ദ്രങ്ങളിൽ നിയന്ത്രണം പൂർണമായും വനിതകൾക്ക്

0
53

അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് രാജ്യം ‘വനിതാ കർഷകദിന’മായി കർഷകസംഘടനകൾ ആചരിക്കും. കർഷകസമരത്തിന്‌ നേതൃത്വം നൽകുകയും പ്രക്ഷോഭത്തിൽ പങ്കാളികളാകുകയും ചെയ്യുന്ന വനിതാ കർഷകരോടുള്ള ആദരസൂചകമായാണിത്.‌

ഇന്ന് കർഷകസമര കേന്ദ്രങ്ങളിൽ നിയന്ത്രണം പൂർണമായും വനിതകൾ ആണ് നിയന്ത്രിക്കുന്നത്. വേദികൾ നിയന്ത്രിക്കുന്നതും പ്രസംഗിക്കുന്നതുമെല്ലാം വനിതാ കർഷകരായിരിക്കുമെന്ന്‌ സംയുക്ത കിസാൻ മോർച്ച വക്താവ്‌ ദർശൻപാൽ അറിയിച്ചു. വനിതാ കർഷകദിനം പ്രമാണിച്ച്‌ പ്രത്യേക റാലികളും യോഗങ്ങളും സംഘടിപ്പിക്കും.

കർണാടകത്തിൽ മോഡി സർക്കാരിനെ തുറന്നുകാട്ടൽ പ്രചാരണത്തിന്‌ തുടക്കമായതായി ദർശൻപാൽ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ മഹാപഞ്ചായത്തുകളും തുടരുകയാണ്‌. ബംഗാളടക്കം കൂടുതൽ സംസ്ഥാനങ്ങളിലേക്ക്‌ കർഷകസമരം വ്യാപിപ്പിക്കുമെന്ന്‌ ബികെയു നേതാവ്‌ ജഗ്‌മോഹൻ സിങ്‌ പട്യാല അറിയിച്ചു. ഭഗത്‌സിങ്ങിന്റെ ജന്മവാർഷിക ദിനത്തിൽ ജയ്‌പുരിൽ വൻകിസാൻ മഹാപഞ്ചായത്ത്‌ ചേരും.

കാർഷിക നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരാൻ സർക്കാർ ഒരുക്കമാണെന്ന്‌ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ്‌ തോമർ. പ്രതിപക്ഷം വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്ന്‌ അഗ്രിവിഷൻ ദേശീയ കൺവൻഷനിൽ മന്ത്രി പറഞ്ഞു. കാർഷിക നിയമത്തിലെ പാളിച്ച ചൂണ്ടിക്കാട്ടാൻ കർഷകർക്കായില്ല.

കൃഷിയിൽ കൂടുതൽ നിക്ഷേപവും കർഷകർക്ക്‌ എവിടെയും വിൽക്കാനുള്ള സ്വാതന്ത്ര്യവും കൂടുതൽ വില കിട്ടുന്ന ഉൽപ്പന്നം കൃഷി ചെയ്യാനുള്ള സാഹചര്യവുമാണ്‌ സർക്കാർ ലക്ഷ്യമിട്ടത്‌–- തോമർ അവകാശപ്പെട്ടു.