നിഷ മത്സരിച്ചാൽ ബി ജെ പി പിന്തുണയ്ക്കും,പകരം കഴക്കൂട്ടത്ത് അപ്രധാന സ്ഥാനാർത്ഥി

0
94

അനിരുദ്ധ് പി കെ

മനോരമ ചാനലിലെ അവതാരകയും കടുത്ത ഇടതുപക്ഷ വിരുദ്ധയുമായി അറിയപ്പെടുന്ന നിഷ പുരുഷോത്തമൻ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചാൽ പിന്തുണയ്ക്കാനാണ് വി.മുരളീധരൻ നേതൃത്വം നൽകുന്ന ബിജെപി വിഭാഗത്തിന്റെ തീരുമാനം. ഒന്നുകിൽ സീറ്റ് ഘടകകക്ഷിക്ക് നൽകും, അല്ലെങ്കിൽ മണ്ഡലത്തിൽ സുപരിചിതരല്ലാത്ത സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുക, അല്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുക എന്നതാണ് നിഷ മത്സരിക്കുകയാണെങ്കിൽ പീരുമേട്ടിലെ ബി ജെ പി തന്ത്രം.

കേരളത്തിൽ ബിജെപിയും,വി.മുരളീധരനും പ്രതിസന്ധിയിലായപ്പോൾ വലിയ പിന്തുണ നിഷയുടെ ഭാഗത്ത് നിന്നുണ്ടായെന്നാണ് ബി ജെ പി യുടെയും മുരളീധരന്റെയും വിലയിരുത്തൽ. വി.മുരളീധരൻ പ്രതിസന്ധിയിലായ ഘട്ടത്തിൽ മനോരമ നടത്തിയ ഇടപെടലാണ് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയതെന്നാണ് ഈ വിഭാഗം നേതാക്കളുടെയും വിലയിരുത്തൽ. ഇതിന്റെ പ്രത്യുപകാരം എന്ന നിലക്കാണ് പീരുമേട്ടിൽ പിന്തുണ നൽകാൻ മുരളീധര പക്ഷം നിലപാടെടുക്കുന്നത്.

മുരളീധരന് ചർച്ചകളിൽ വിശദീകരണങ്ങൾക്ക് ആവശ്യത്തിലധികം സമയം അനുവദിക്കുകയും, മറു ചോദ്യങ്ങൾ ചോദിക്കാതെ അനുകൂല നിലപാട് മിക്ക ചർച്ചകളിലും സ്വീകരിക്കുകയും ചെയ്തുവെന്നും, ഇത് ബിജെപി ക്ക് ഗുണം ചെയ്തുവെന്നുമാണ് വിലയിരുത്തൽ. അതിന്റെ പ്രത്യുപകാരം ചെയ്യേണ്ടത് തങ്ങളുടെ കടമയാണ് എന്നാണ് ബിജെപി മുരളീധരപക്ഷം നേതാക്കളുടെ വാദം.

അതേസമയം വി.മുരളീധരൻ കഴക്കൂട്ടത്ത് മത്സരിക്കുകയാണെങ്കിൽ അപ്രധാന സ്ഥാനാർത്ഥിയെയാകും കോൺഗ്രസ് മത്സരിപ്പിക്കുക. എസ് എസ് ലാലിന്റെ പേരാണ് ഈ സാഹചര്യത്തിൽ ഉയർന്നു കേൾക്കുന്നത്.

ആരാണ് എസ് എസ് ലാൽ എന്ന് മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾ ഇതിനോടകം ചോദ്യം ഉന്നയിച്ച് കഴിഞ്ഞു. തങ്ങൾക്ക് ഒരു പരിചയവും ഇല്ലാത്ത ഒരാളെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കോൺഗ്രസ് പ്രാദേശിക നേതാക്കൾ പരസ്യമായി രംഗത്ത് വരുമെന്ന് മുന്നറിയിപ്പ് നൽകുന്നു. പലരും റെബെലായി മത്സരത്തിനിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ സ്‌തദ്ദേശ തെരഞ്ഞെടുപ്പിലേത് പോലെ കോൺഗ്രസ് വോട്ടുകൾ ബി ജെ പി ക്ക് മറിക്കാനാണ് അപ്രധാന സ്ഥാനാർത്ഥി എന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ തന്നെ വികാരം.