ദില്ലി അതിർത്തികൾ വളഞ്ഞുകൊണ്ടുള്ള കർഷക സമരം പുരോഗമിക്കുന്നു

0
37

ദില്ലി അതിർത്തികൾ വളഞ്ഞുകൊണ്ടുള്ള കർഷക സമരം പുരോഗമിക്കുന്നു. കർഷക സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് അതിർത്തികളിൽ കർഷകർ  ‘ധാമൻ വിരോധി ദിവസ്’ ആചരിച്ചു.

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ 40 ലക്ഷം ട്രാക്ടർ ഉപയോഗിച്ച് പാർലമെന്റ് വളയുമെന്ന് രാകേഷ് ടികായത്. കർഷകരുമായി എപ്പോൾ വേണമെങ്കിലും ചർച്ച നടത്താൻ തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി.

ദില്ലി അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം കൂടുതൽ ശക്തമാകുന്നു. ഉത്തരേന്ത്യയിൽ നടക്കുന്ന മഹാപഞ്ചായത്തുകളിൽ കർഷകർ വ്യാപകമായി പങ്കെടുക്കുമ്പോൾ അതിർത്തികളിൽ നടക്കുന്ന സമരങ്ങളിൽ പങ്കാളിത്തം ഉറപ്പിക്കാനുള്ള ശ്രമങ്ങളിലാണ് കർഷക നേതാക്കൾ.

അതിർത്തികളിൽ ഇന്ന് കർഷകർ ‘ധാമൻ വിരോധി ദിവസ്’ ആഘോഷിച്ചു. കർഷക സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിനെതിരെ കർഷകർ പ്രതിഷേധിച്ചു. അതേസമയം അതിർത്തികളിലെ കേന്ദ്ര സൈന്യ വിന്യാസം ഫെബ്രുവരി 26 വരെ നീട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി.

അതിർത്തികളിൽ കർഷക സമരം ശക്തമാകുന്നത് മുന്നിൽ കണ്ടാണ് നീക്കം. കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ 40 ലക്ഷം ട്രാക്ടറുകൾ ഉപയോഗിച്ച് പാർലമെന്റ് വളയുമെന്ന് പ്രഖ്യാപിച്ച് BKU നേതാവ് രാകേഷ് ടികായത്.

മഹാപഞ്ചായത്തിൽ കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയുമായിരുന്നു ടികായത്. അതേ സമയം കർഷകരുമായി ചർച്ചക്ക് എപ്പോൾ വേണമെങ്കിലും തയ്യാറാണെന്നും, കേന്ദ്രം കർഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാർ ആവർത്തിച്ചു.