ഐ.സി.യുവില്‍ കിടന്ന് എഡിറ്റിംഗ്; ആശുപത്രിവാസ കാലത്തെ അനുഭവം പങ്കുവെച്ച് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര

0
23

ഗുരുതര ആരോഗ്യപ്രശ്‌നത്തിനിടയിലെ ഐ.സി.യു വാസത്തിനിടയിലും എഡിറ്റിംഗ് ജോലി പൂര്‍ത്തിയാക്കുന്ന സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. ഒരുമാസം മുമ്പ് ഗുരുതര രോഗം ബാധിച്ച് ആശുപത്രിയില്‍ കിടന്നതും അതിനിടെ ജോലി ചെയ്ത കാര്യവും യൂട്യൂബ് ചാനലിലൂടെ തുറന്ന് പറഞ്ഞിരുന്നു. പിത്താശയത്തിലെ കല്ല് നീക്കാനായി ശസ്ത്രക്രിയ നടത്തുകയും അതീവ ഗുരുതരാവസ്ഥയിലാവുകയും ചെയ്ത കാര്യമാണ് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറയുന്നത്.

പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ജനുവരിയില്‍ വയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കല്ല് നീക്കം ചെയ്യാന് പറഞ്ഞത്. കല്ല് നീക്കം ചെയ്യേണ്ടത് അത്യാവശ്യമല്ലെങ്കിലും യാത്രക്കിടയില്‍ ചികിത്സാ സൗകര്യം ഇല്ലാത്ത രാജ്യത്ത് വെച്ച് ബുദ്ധിമുട്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്.

ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്നുള്ള അനുഭവങ്ങള്‍ സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു.

‘എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി പിത്താശയം മുഴുവനായും നീക്കം ചെയ്യുകയായിരുന്നു. രണ്ട് ദിവസത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. കടുത്ത ശ്വാസംമുട്ടലിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ശ്വാസം മുട്ടല്‍ കൂടിയതോടെ മറ്റു പരിശോധനകളും നടത്തി. ഒടുവില്‍ ശ്വസിക്കാന്‍ വെന്റിലേറ്റര്‍ സഹായം ആവശ്യമായി വന്നു.

സി.ടി സ്‌കാനില്‍ ന്യൂമോണിയ ഉണ്ടെന്ന് വ്യക്തമായി. വെള്ളിയാഴ്ച അടിയന്തരായി തീര്‍ക്കേണ്ട ജോലികള്‍ ഏറ്റെടുക്കേണ്ടി വന്നത്. എപിസോഡ് മുടങ്ങാതിരിക്കാനായി ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ ലാപ്‌ടോപ്പും ആശുപത്രിയിലേയ്ക്ക് എത്തിച്ചു. തുടര്‍ന്ന് രാത്രി വൈകിയിരുന്നും ജോലികള്‍ തീര്‍ക്കുകയായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ വീണ്ടും വേദന കൂടി. ഉറങ്ങിയെഴുന്നേറ്റിട്ടും വേദന മാറാതെ വന്നതോടെ കൂടുതല്‍ പരിശോധനകള്‍ നടത്തി.

അപ്പോഴാണ് വയറ്റില്‍ ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് രക്തസ്രാവമുണ്ടെന്ന് മനസ്സിലാകുന്നത്. ഇത് നീക്കം ചെയ്യേണ്ടി വരും. ഇതിനിടെ ശ്വാസകോശത്തിലും നീര്‍ക്കെട്ടുണ്ടായി. പള്‍സ് റേറ്റ് ക്രമാതീതമായി താഴ്ന്നു. ഒടുവില്‍ രക്തസ്രാവം തടയാനായി രാത്രി പത്ത് മണിയോടെ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. ‘ഞായറാഴ്ച പകല്‍ ഞാന്‍ കണ്ടില്ല. പിറ്റേന്ന് തിങ്കളാഴ്ച ഉച്ചയ്ക്കാണ് കണ്ണു തുറന്നത്. ആശ്വാസത്തോടെ ഡോക്ടര്‍മാര്‍ ചുറ്റും കൂടി. ഒരു മുതിര്‍ന്ന ഡോക്ടര്‍ എന്റെ അടുത്തു വന്നു പറഞ്ഞു. സന്തോഷ്, നിങ്ങളൊരു യുദ്ധം ജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍”