-അതിഥി.സി.കൃഷ്ണ
നിയമന വിവാദത്തിൽ എൽ ജി എസ് റാങ്ക് പട്ടികയിൽ നിയമനം നടക്കാതിരിക്കാൻ കാരണം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമാണെന്ന് തെളിഞ്ഞു. ഇത് സംബന്ധിച്ച് നേരറിയാൻ നടത്തിയ അന്വേഷണത്തിൽ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. എല്ലാം ചെയ്തിട്ട് ഉദ്യോഗാർത്ഥികളെ കൊണ്ട് ചുടുചോറ് വരിക്കുന്നത് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചേർന്ന് തന്നെ.
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് 2016 ഫെബ്രുവരി 3 ന് പുറത്തിറക്കിയ അസാധാരണമായ ഗസറ്റാണിത്. സെക്രെട്ടറിയേറ്റ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലെ എൽ ജി എസ് നിയമനം പൊതു ലിസ്റ്റിൽ നിന്നും വേർപ്പെടുത്തിക്കൊണ്ടുള്ള ഉമ്മൻ ചാണ്ടി സർക്കാരിന്റെ തീരുമാനം പ്രാബല്യത്തിൽ വന്നത് ഈ ഗസറ്റോടെയാണ്. സെക്രട്ടറിയേറ്റ് ഉൾപ്പടെ എൽ ജി എസ് തസ്തികക്ക് എസ് എസ് എൽ സി യായി യോഗ്യത മാറ്റുകയും ചെയ്തത് ഈ ഗസറ്റിലൂടെ തന്നെ.
സാധാരണ നിലയിൽ ഏഴാം ക്ലാസ് ആണ് എൽ ജി എസ് തസ്തികയ്ക്കുള്ള യോഗ്യത. എല്ലാ വകുപ്പുകളിലേക്കും ഒറ്റ പരീക്ഷയിൽ നിന്നായിരുന്നു നിയമനം നടത്തിയത് എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ ഈ രീതി മാറ്റി എല്ലാ വകുപ്പുകൾക്കും വ്യത്യസ്തമായ പരീക്ഷ തീരുമാനിച്ചു. സെക്രട്ടറിയേറ്റിലുൾപ്പടെ വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി യായി മാറ്റുകയും ചെയ്തു. ഇതാണ് ഇപ്പോൾ ഒഴിവുകൾ കുറയാനും നിയമനം കുറയാനും കാരണമായത്. ഈ വസ്തുത മറച്ചുവെച്ചാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉദ്യോഗാർത്ഥികളെ സമരരംഗത്തേക്ക് തള്ളി വിടുന്നത്. മറ്റെല്ലാവരും സമരത്തിൽ നിന്നും പിന്മാറിയാലും എൽ ജി എസ് ഉദ്യോഗാർത്ഥികൾ തുടരണമെന്നാണ് ഇവരുടെയൊക്കെ നിർദേശം.
തെളിവുകൾ പുറത്ത് വന്ന സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾ ആദ്യം ഗൂഡലോചന നടത്തിയ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിന്റെ മുന്നിൽ സമരം ആരംഭിക്കേണ്ടി വരുമെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.ഇത്തരത്തിൽ ഉദ്യോഗാർത്ഥികളെ വഞ്ചിച്ചവർ ഇപ്പോൾ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി രംഗത്ത് വരുന്നതിന് പിന്നിലെ സ്നേഹവും ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു.
Recent Comments