സംസ്ഥാനത്തെ ആദ്യ ഭൂഗർഭ വൈദ്യുതി സബ്‌സ്‌റ്റേഷൻ; മന്ത്രി എം എം മണി ഇന്ന് നാടിന് സമർപ്പിക്കും

0
39

ഭൂഗർഭ കേബിളിലൂടെ വൈദ്യുതി എത്തുന്ന സംസ്ഥാനത്തെ ആദ്യ 220 കെവി ജിഐഎസ് സബ്‌സ്റ്റേഷൻ കൊച്ചിയിൽ.കലൂരിലെ സബ്‌സ്‌റ്റേഷനും കെവി ലൈനും തിങ്കളാഴ്ച മന്ത്രി എം എം മണി നാടിന്‌ സമർപിക്കും. ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയിലുൾപ്പെടുത്തി 200 കോടി ചെലവിലാണ്‌ നിർമാണം. ഇതോടെ മെട്രോ നഗരത്തിലെ വൈദ്യുതി പ്രതിസന്ധികൾക്കെല്ലാം പരിഹാരമാകും.

1993ൽ സ്ഥാപിച്ച 110 കെവി സബ്സ്റ്റേഷൻ വർഷങ്ങൾക്കുമുമ്പേ പരമാവധി ശേഷിയിലെത്തിയിരുന്നു. പുതിയ കണക്‌ഷനുകൾ കൊടുക്കാനായിരുന്നില്ല. നിലവിലെ വൈദ്യുതാവശ്യംപോലും നിർവഹിക്കാനാകാത്ത സാഹചര്യത്തിലാണ് പുതിയ സബ്സ്റ്റേഷൻ സ്ഥാപിക്കാൻ തീരുമാനിച്ചത്.

2018 ഫെബ്രുവരിയിൽ നിർമാണം തുടങ്ങി. ബ്രഹ്മപുരത്തുനിന്ന് കാക്കനാട് തുതിയൂരിലേക്കുള്ള നാലര കിലോമീറ്റർ ലൈൻ മുകളിലൂടെയാണ്. അവിടെനിന്ന് ആദർശ് നഗർ, പാലച്ചുവട്, വെണ്ണല, ദേശീയപാത 66 വഴി പാലാരിവട്ടത്തേക്കും കൊച്ചാപ്പിള്ളി റോഡുവഴി കലൂരിലേക്കും റോഡുകൾ വെട്ടിപ്പൊളിക്കാതെ എച്ച്ഡിഡി യന്ത്രസംവിധാനത്തിലൂടെയാണ് ഒന്നരമീറ്റർ ആഴത്തിൽ 1200 എംഎം കേബിളുകളിട്ടത്.

കേബിളുകൾ കൂട്ടിയോജിപ്പിക്കാൻ വിവിധയിടങ്ങളിൽ 15 മീറ്റർ നീളത്തിലും രണ്ടു മീറ്ററോളം വീതിയിലും 16 ജോയ്നിങ് ചേംബറുകളുണ്ട്. ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ അരയേക്കറോളം ഭാഗത്താണ് സ്ഥാപിച്ചിട്ടുള്ളത്. സാധാരണ 220 കെവി സബ്സ്റ്റേഷൻ സ്ഥാപിക്കാൻ കുറഞ്ഞത് നാലേക്കർ സ്ഥലം വേണം. വെള്ളക്കെട്ട് ഭീഷണി പരിഗണിച്ച് ഉയർത്തിയാണ് പുതിയ സബ്സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്.