തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മർദ്ദനം; സെക്യൂരിറ്റി ജീവനക്കാർ അറസ്റ്റിൽ

0
67

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ മർദിച്ച രണ്ട് സെക്യൂരിറ്റി ജീവനക്കാർ അറസ്റ്റിൽ. മർദനമേറ്റ അരുൺ നൽകിയ പരാതിയിലാണ് മെഡിക്കൽ കോളജ് പൊലീസിന്റെ നടപടി. ജീവനക്കാരെ അറസ്റ്റ് ചെയ്ത് ശേഷം ജാമ്യത്തിൽ വിട്ടയച്ചു. സെക്യൂരിറ്റി ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അരുൺ ദേവിന്റെ അമ്മുമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂട്ടിരിക്കാൻ വന്ന അരുൺദേവിൽ നിന്ന് സെക്യൂരിറ്റി പാസ് വാങ്ങി. തിരികെ തരാത്തത് ചോദ്യം ചെയ്തതിനിടെയാണ് രണ്ടു സെക്യൂരിറ്റി ജീവനക്കാർ അരുണിനെ മർദിച്ചു. മർദനമേറ്റ അരുൺ ദേവ് പൊലീസിൽ പരാതി നൽകി.

മെഡിക്കൽ കോളജ് അത്യഹിതവിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് അരുണിനെ വീണ്ടും മർദിച്ചു. മർദനത്തിൽ അരുണിന് കാര്യമായി പരിക്കേറ്റിട്ടുണ്ട്. അതേ സമയം സംഭവം വാർത്തയായതിനു പിന്നാലെ ആരോഗ്യമന്ത്രി വീണ ജോർജ്ജ് വിഷയത്തിൽ ഇടപെട്ടു. കൂട്ടിരുപ്പുകാരന്റെ പരാതിയിന്‍മേല്‍ അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.