സംസ്ഥാനത്തിൻ്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയാണെന്നും എങ്കിലും കേരളം ധനസ്ഥിതി മെച്ചപ്പെടുത്തിയതായും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരള ബജറ്റ് 2024 – 25 നിയമസഭയില്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ധനകമ്മീഷൻ ഗ്രാന്റ് തുടർച്ചയായി വെട്ടിക്കുറക്കുകയാണ്. പദ്ധതി വിഹിതം വെട്ടികുറക്കുന്നു. കടമെടുക്കാൻ അനുവദനീയമായ പരിധിപോലും അനുവദിക്കുന്നില്ല. കിഫ്ബി വായ്പ കടമായി കണക്കാക്കുന്നു. കിഫ്ബി വായ്പ മുൻകാല പ്രാബല്യത്തോടെയാണ് കടപരിധിയിൽപെടുത്തിയത്. 14ാം ധനക്കമ്മീഷനിൽ ഗ്രാൻ്റ് കൂടുമെന്ന് കരുതുന്നു. ഏതെങ്കിലും സംസ്ഥാനത്തിന് ഇനിയും ഗ്രാൻ്റ് കുറയ്ക്കാൻ ധനക്കമ്മീഷന് സാധിക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സഹാചര്യത്തിലും സംസ്ഥാനത്തിൻ്റെ ധന സ്ഥിതി മെച്ചപ്പെട്ടതായും അദ്ദേഹം സഭയില്‍ വ്യക്തമാക്കി. അതിന് കാരണം തനത് നികുതി വരുമാനത്തിലുണ്ടായ വർദ്ധനയാണ്. 47,660 കോടിയിൽ നിന്ന് 81,000 കോടിയിലേക്ക് നാല് വർഷം കൊണ്ട് വർധിപ്പിക്കാനായി. ധനകമ്മി 2.9% ആയി കുറഞ്ഞു. അനാവശ്യ ചെലവ് ഒഴിവാക്കിയും ചെലവിന് മുൻഗണന തീരുമാനിച്ചുമാണ് പിടിച്ച് നിന്നത്. റവന്യു കമ്മി 1.58% ആയി കുറക്കാൻ സാധിച്ചു. സർക്കാരിൻ്റെ ചെലവുകൾ കൂടി. മുൻകാല ബാധ്യതകൾ കൊടുത്തുതീർക്കാനായത് കൊണ്ടാണ് ധനസ്ഥിതി മെച്ചപ്പെടുമെന്ന് പറയുന്നത്. കിഫ്ബിയോട് കേന്ദ്രം എതിർപ്പ് ഉയർത്തുന്നു. മുഴുവൻ കിഫ്ബി പദ്ധതികളുടെയും ഭാരം സംസ്ഥാന ബജറ്റിന് മേലായി. സംസ്ഥാന ബജറ്റിൽ നിന്നാണ് ഇപ്പോൾ പണം കണ്ടെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.