ട്രാൻസ്‌ജെൻഡർ അത്ലറ്റുകള്‍ക്ക് വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിന് നിരോധനം ഏർപ്പെടുത്തി യുഎസ്. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾക്ക് വനിതാ ടീമുകളിൽ മത്സരിക്കാൻ അനുവദിക്കുന്ന സ്കൂളുകൾക്ക് ഫെഡറൽ ഫണ്ട് നിഷേധിക്കാൻ സർക്കാർ ഏജൻസികൾക്ക് അധികാരം നൽകുന്നതാണ് ഉത്തരവ്. ട്രാൻസ്ജെൻഡറുകൾ ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നത് സ്ത്രീകളെയും പെൺകുട്ടികളെയും അപകടപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും നിശബ്ദരാക്കുന്നതിനും അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും ഉത്തരവിൽ പറയുന്നു.
”സ്ത്രീകളുടെ കായിക വിനോദങ്ങളിൽ നിന്ന് പുരുഷന്മാരെ മാറ്റിനിർത്തുക” എന്ന പേരിലാണ് ഉത്തരവ് പുറത്തു വന്നിരിക്കുന്നത്. സ്ത്രീകളെയും പെൺകുട്ടികളെയും ഇടിച്ചുപരിക്കേൽപ്പിക്കാനും ചതിക്കാനും പുരുഷന്മാരെ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. 2028ൽ ലൊസാഞ്ചലസിൽ നടക്കുന്ന ഒളിംപിക്സിൽ ട്രാൻസ്‌ജെൻഡർ കായികതാരങ്ങൾ പങ്കെടുക്കുന്നത് സംബന്ധിച്ചുള്ള നിയമങ്ങളിൽ മാറ്റം വരുത്താൻ അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയെ പ്രേരിപ്പിക്കുമെന്നും വനിതാ അത്‌ലീറ്റുകളെന്ന് സ്വയം പരിചയപ്പെടുത്തി വഞ്ചനാപരമായി യുഎസിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന പുരുഷന്മാരുടെ വിസ അപേക്ഷകൾ നിരസിക്കുമെന്നും ട്രംപ് കൂട്ടിചേര്‍ത്തു.