ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

0
3

ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിലാണ് ചടങ്ങ്. രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ ലഫ്.ഗവർണർ മനോജ് സിൻഹ ഒമർ അബ്ദുള്ളക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മറ്റ് ഇന്ത്യൻ സഖ്യ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

ഒമർ അബ്ദുള്ളയ്ക്കൊപ്പം മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്ന് നടക്കും. സത്യപ്രതിജ്ഞാ ചടങ്ങിനോട് അനുബന്ധിച്ച് ജമ്മുകശ്മീരിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി. ആറു വർഷങ്ങൾക്ക് ശേഷമാണ് ജമ്മുകശ്മീരിൽ സർക്കാർ അധികാരമേൽക്കാൻ ഒരുങ്ങുന്നത്. ഒമർ അബ്ദുള്ള സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ, ലെഫ്റ്റ്നെന്റ് ഗവർണർ മനോജ്‌ സിൻഹ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിന്മേൽ കേന്ദ്ര ആഭ്യന്തര മന്ത്രലയത്തിന്റെ മറുപടി ലഭിച്ച സാഹചര്യത്തിൽ, രാഷ്ട്രപതി ഭരണം പിൻവലിച്ചിരുന്നു.

അഞ്ച് സ്വതന്ത്രരും ഒരു എഎപി എംഎൽഎയും നാഷണൽ കോൺഫറൻസിന് പിന്തുണ പ്രഖ്യാപിച്ച് സഖ്യത്തിൻ്റെ ആകെ സീറ്റ് 55ആയി ഉയർത്തി. അതിനിടെ ഹരിയാനയിൽ വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. പഞ്ചകുളയിൽ നടക്കുന്ന ചടങ്ങിൽ വിപുലമായ പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്.