പാലക്കാട്, വിക്ടോറിയ കോളേജ് യൂണിയൻ തിരിച്ചു പിടിച്ച് എസ്എഫ്ഐ

0
41

പാലക്കാട് ഗവ. വിക്ടോറിയ കോളേജ് യൂണിയൻ എസ്എഫ്ഐ തിരിച്ചുപിടിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയാണ് ഫെയ്സ്ബുക്കിലൂടെ വിവരം അറിയിച്ചത്. 7 വർഷത്തിന് ശേഷം കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനവും എസ്എഫ്ഐ തിരിച്ചുപിടിച്ചു. വിക്ടോറിയ, നെന്മാറ, പട്ടാമ്പി കോളേജുകൾ കെഎസ്‌യുവിൽ നിന്ന് തിരിച്ചെടുത്തു.

ഏഴ് വർഷത്തിന് ശേഷം കെഎസ്‌യുവിൽ നിന്ന് പാലക്കാട് വിക്ടോറിയ കോളേജ് തിരിച്ചുപിടിച്ചതിനൊപ്പം കഴിഞ്ഞ തവണ നഷ്ടപ്പെട്ട പട്ടാമ്പി സംസ്‌കൃത കോളേജും നെന്മാറ എൻഎസ്എസ് കോളേജും എസ്എഫ്ഐ നേടി. കോളജ് യൂണിയന്‍ വിജയം എസ്എഫ്‌ഐക്കെതിരെയുള്ള തെറ്റായ പ്രചാരണങ്ങള്‍ക്കുള്ള തിരിച്ചടിയെന്ന് പി എം ആര്‍ഷോ പറഞ്ഞു. മാധ്യമങ്ങളുടെ കടന്നാക്രമണങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ പ്രതികരിച്ചുവെന്നും ജനാധിപത്യത്തിന്റെ വിജയമാണെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു. തിരിച്ചടിയുണ്ടായ കോളേജുകളില്‍ പരിശോധന നടത്തുമെന്നും ആര്‍ഷോ പറഞ്ഞു.

എസ്എഫ്‌ഐയുടെ അഗ്‌നി ആഷിക്കാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്ണായിരുന്ന നിതിന ഫാത്തിമയെയാണ് അഗ്നി ആഷിക്ക് പരാജയപ്പെടുത്തിയത്.

എന്‍എസ്എസ് നെന്മാറ, എന്‍എസ്എസ് പറക്കുളം, തുഞ്ചത്തെഴുത്തച്ഛന്‍ ലോ കോളേജ്, ഗവ. സംസ്‌കൃത കോളേജ് പട്ടാമ്പി, അയിലൂര്‍ ഐഎച്ച്ആര്‍ഡി, എസ് എന്‍ ഷൊര്‍ണ്ണൂര്‍ തുടങ്ങിയ കോളേജുകളുടെ യൂണിയനും എസ്എഫ്‌ഐ നേടി. അതേസമയം തൃത്താല മൈനോരിറ്റി കോളേജ്, ഗവ. കോളേജ് തൃത്താല, എന്‍എസ്എസ് കോളേജ് ഒറ്റപ്പാലം, ആര്‍ജിഎം കോളേജ് അട്ടപ്പാടി, എഡബ്ലിയുഎച്ച് കോളേജ് തൃത്താല യൂണിയനുകള്‍ കെഎസ്‌യു നേടി.