എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി; തീരുമാനം ഡിജിപിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥനത്തിൽ

0
21

എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല നൽകി.

സംസ്ഥാന പൊലീസ് മേധാവി എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടത്തിയ അന്വേഷണ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. റിപ്പോർട്ട് വിശദമായി പരിശോധിച്ച് എംആർ അജിത് കുമാറിന് വീഴ്ച ഉണ്ടായിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ക്രമസമാധാന ചുമതലയിൽ നിന്ന് എം ആർ അജിത് കുമാറിനെ മാറ്റിയ നടപടി സ്വീകരിച്ചത്. സായുധ പോലീസ് ബറ്റാലിയനിലേക്കാണ് അജിത് കുമാറിനെ മാറ്റിയത്.ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു.

എം ആർ അജിത് കുമാറിനെതിരെ ആരോപണങ്ങൾ ഉയർന്ന ഘട്ടത്തിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകും എന്നുള്ളത് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തെ രാഷ്ട്രീയമായി പ്രതിപക്ഷം ഉപയോഗിക്കുമ്പോഴും മുൻ നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിന്നു. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നടപടി എടുക്കുന്ന രീതി സർക്കാരിനില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പക്ഷേ കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. അതാണ് അജിത് കുമാറിനെതിരായ നടപടിയിലൂടെ വ്യക്തമാകുന്നതും.