തൊഴില്‍ സമ്മര്‍ദം താങ്ങാനാകാതെ ആത്മഹത്യ ചെയ്ത് യുവാവ്

0
4

തൊഴില്‍ സമ്മര്‍ദം താങ്ങാനാകാതെ ആത്മഹത്യ ചെയ്ത് യുവാവ്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് തൊഴില്‍ സമ്മര്‍ദം താങ്ങാനാകാതെ ഒരു ഫിനാന്‍സ് കമ്പനിയിലെ ഏരിയ മാനേജര്‍ തരുണ്‍ സക്‌സേന എന്ന യുവാവ് ജീവനൊടുക്കിയത്. ടാര്‍ജെറ്റ് തികയ്ക്കാത്തതില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടി വന്ന മാനസിക സമ്മര്‍ദവും ഉറക്കമില്ലാത്ത ജോലിയും സമ്മര്‍ദവും വിശദീകരിച്ച് അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചാണ് 34 വയസുകാരനായ തരുണ്‍ ആത്മഹത്യ ചെയ്തത്. 45 ദിവസമായി താന്‍ ശരിക്ക് ഉറങ്ങിയിട്ടെന്നും ഇദ്ദേഹം കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.

പുനെയിലും ലഖ്‌നൗവിലും സമാനമായി ജോലി സമ്മര്‍ദം താങ്ങാനാകാതെ രണ്ടുയുവാക്കള്‍ മരിച്ചതിന്റെ ഞെട്ടല്‍ വിടുന്നതിന് മുന്‍പാണ് ഉത്തര്‍ പ്രദേശില്‍ നിന്ന് ഈ സങ്കട വാര്‍ത്തയെത്തുന്നത്. ബജാജ് ഫിനാന്‍സില്‍ ഏരിയ മാനേജറായാണ് തരുണ്‍ ജോലി ചെയ്തിരുന്നത്. തല്‍ബെഹത്ത്, മോത്ത്, ബഡ്ഗാവ് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള വായ്പ വീണ്ടെടുക്കല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജോലി.

എന്നാല്‍, ഈ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ കൃഷി നശിച്ചതിനാല്‍ കര്‍ഷകര്‍ക്ക് ഇഎംഐ അടയ്ക്കാന്‍ ബുദ്ധിമുട്ടായി. തിരിച്ചടവ് വൈകുന്നത് കാട്ടി മേലുദ്യോഗസ്ഥര്‍ തരുണില്‍ സമ്മര്‍ദം ചെലുത്തുകയും ഇയാള്‍ വല്ലാത്ത ആശയക്കുഴപ്പത്തിലാകുകയും ചെയ്തു. ടാര്‍ജെറ്റ് എത്തിക്കാത്തതിനാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് പറഞ്ഞ് മേലുദ്യോഗസ്ഥര്‍ തന്നെ നിരന്തരം അപമാനിച്ചെന്നും തരുണ്‍ തന്റെ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

തരുണ് കാലങ്ങളായി ശരിക്ക് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ലെന്നും ഇയാള്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നെന്നും കുടുംബം വെളിപ്പെടുത്തി. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കമ്പനി ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.