ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയിൽ സ്‌ഫോടനം; 17 പേർ കൊല്ലപ്പെട്ടു

0
83

ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 17 പേർ മരിച്ചു. ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലാണ് സ്‌ഫോടനം ഉണ്ടായത്. 20 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അച്യുതപുരം പ്രത്യേക സാമ്പത്തിക മേഖലയിലാണ് സംഭവം. രണ്ട് ഷിഫ്റ്റുകളിലായി 381 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.

എസൻഷ്യ എന്ന മരുന്നു നിർമ്മാണ കമ്പനിയിലാണ് സ്ഫോടനം നടന്നത്. ഉച്ചയ്ക്ക് 2.15നാണ് തീപിടിത്തമുണ്ടായതെന്ന് അനകപ്പള്ളി ജില്ലാ കളക്ടർ വിജയ കൃഷ്ണൻ അറിയിച്ചു. ഉച്ചഭക്ഷണ സമയത്താണ് സ്‌ഫോടനം ഉണ്ടായത്. അതിനാൽ ജീവനക്കാരുടെ എണ്ണം കുറവായിരുന്നുവെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അപകടത്തിൽ അനുശോചിച്ചു. ജില്ലാ കളക്ടർ, പോലീസ് സൂപ്രണ്ട്, ആഭ്യന്തര മന്ത്രി, ആരോഗ്യ, വ്യവസായ, ഫാക്ടറി സെക്രട്ടറിമാർ ഉൾപ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി നിരന്തരം ആശയവിനിമയം നടത്തി. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെയോ വിശാഖപട്ടണത്തിലെയോ ആശുപത്രികളിലേക്ക് മാറ്റാൻ മുഖ്യമന്ത്രി നിർദേശിച്ചു.