തിരുവനന്തപുരത്ത് വയോധികനെ രണ്ട് പേർ ചേർന്ന് അടിച്ചുകൊന്നു

0
68

തിരുവനന്തപുരം നെടുമങ്ങാട് വയോധികനെ രണ്ട് പേർ ചേർന്ന് അടിച്ചുകൊന്നു. പൂവത്തൂർ ചുടുകാട്ടിന്‍ മുകള്‍ വിഷ്ണുഭവനിൽ മോഹനൻ ആശാരി (62) ആണ് മരിച്ചത്. കഴിഞ്ഞ 17ന് മുക്കോലയിൽ വച്ചാണ് മോഹനനെ 2 പേർ ചേർന്ന് മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ മോഹനൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മോഹനന്‍ നായര്‍ , വേണു എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മരിച്ച മോഹനന്‍ ആശാരി ഇരട്ട പേര് വിളിച്ചതിനാണ് മര്‍ദിച്ചത് എന്നാണ് പ്രാഥമിക നിഗമനം. തല കൊണ്ട് വെയിറ്റിംഗ് ഷെഡില്‍ ഇടിച്ചു എന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

യുവാക്കള്‍ ക്രൂരമായി മര്‍ദിച്ച ശേഷം മോഹനനെ അവിടെ തന്നെ ഉപേക്ഷിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം ഇയാള്‍ മഴയത്ത് കിടക്കേണ്ടി വരികയും ചെയ്തു. മോഹനനെ അന്വേഷിച്ചെത്തിയ മകനും ഭാര്യയുമാണ് അവിടെ നിന്ന് ഇദ്ദേഹത്തെ എടുത്ത് ആശുപത്രിയില്‍ എത്തിക്കുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഇദ്ദേഹം തന്റെ വീട്ടുകാരോട് മര്‍ദിച്ചവരുടെ പേരുകള്‍ പറഞ്ഞിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റതാണ് മരണ കാരണമെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു.