അനുമതിയില്ലാതെ ഭൂമി ഖനനം ചെയ്യാൻ അനുമതി നൽകി കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

0
139

അനുമതിയില്ലാതെ ഭൂമി ഖനനം ചെയ്യാൻ അനുമതി നൽകി കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വിചിത്രമായ ഉത്തരവ്. 20000 ക്യുബിക് മീറ്ററിൽ താഴെയുള്ള ഭൂവിസ്തൃതിയിൽ പാലങ്ങൾ, റോഡ് തുടങ്ങിയ നിർമാണ പ്രവർത്തനങ്ങൾക്ക് ഖനനത്തിന് മുൻകൂർ പാരിസ്ഥിതിക അനുമതി തേടേണ്ടതില്ലെന്ന് ഉത്തരവിൽ പറയുന്നു. കൊവിഡ് 19 മഹാമാരിയുടെ കാലത്ത് ഖനന പ്രവർത്തനങ്ങൾ നടത്താൻ ഇത്തരം പദ്ധതികൾക്ക് അനുമതി നൽകിയ സുപ്രീം കോടതിയുടെ ഉത്തരവ് റദ്ദാക്കിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

ഉത്തരവിനെതിരെ വിമർശനങ്ങളും ഉയർന്ന് തുടങ്ങി. തുടർച്ചയായി അനുമതിയില്ലാതെ ഇത്തരം മണ്ണ് ഖനനം നടക്കുന്നത് മണ്ണൊലിപ്പിലേക്ക് നയിക്കുമെന്നും കാലാവസ്ഥാ പ്രയാസങ്ങൾ നേരിടാത്ത പ്രദേശങ്ങളിൽ പോലും പ്രകൃതി ദുരന്തങ്ങൾ സംഭവിക്കാൻ ഇടയാക്കുമെന്നുമാണ് വിമർശനം.

അണക്കെട്ടുകൾ, ജലസംഭരണികൾ, അണക്കെട്ടുകൾ, തടയണകൾ, നദികൾ, കനാലുകൾ, റോഡുകൾ,പൈപ്പ്ലൈനുകൾ, പാലങ്ങൾ എന്നിവയ്ക്ക് മുൻകൂർ അനുമതി തേടേണ്ടെന്ന വിജ്ഞാപനം 2020 മാർച്ച് 28 ന് കൊവിഡ് കാലത്താണ് പുറത്തിറക്കിയത്. അതും കൊവിഡിനെ തുടർന്ന് ലോക്‌ഡൗൺ രാജ്യമാകെ പുറപ്പെടുവിച്ച് മൂന്നാം ദിവസമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയത്. ആദ്യം ദേശീയ ഹരിത ട്രൈബ്യൂണലിൽ ഇത് ചോദ്യം ചെയ്യപ്പെട്ടു. മൂന്ന് മാസത്തിനകം വിജ്ഞാപനം പുനഃപരിശോധിക്കാൻ ട്രൈബ്യൂണൽ നിർദ്ദേശം നൽകി.

ഇതേ തുടർന്ന് കേന്ദ്ര സർക്കാർ ഖനനത്തിന് മാർഗരേഖ പുറപ്പെടുവിച്ചു. പദ്ധതികൾക്കായി ഭൂമി കുഴിക്കുന്നതിനും നിയന്ത്രണമുണ്ടായിരുന്നു. 2024 മാർച്ചിൽ സുപ്രീം കോടതി വിജ്ഞാപനം പാടേ തള്ളിക്കളഞ്ഞു. പരിസ്ഥിതിക്ക് ദോഷകരമാകുമെന്നും പൊതുജന താത്പര്യം പരിഗണിക്കാതെയുള്ളതാണ് തീരുമാനമെന്നും കോടതി വിലയിരുത്തി. ഇതോടെയാണ് ഇപ്പോൾ പുതിയ നീക്കവുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ മുന്നോട്ട് പോക്ക്.