കൂട്ടത്തോടെയുള്ള പരാജയ കണക്കുകൾ പുറത്ത്: ഒമ്പതാം ക്ലാസിൽ തോറ്റത് ഒരു ലക്ഷം കുട്ടികൾ, പ്ലസ് വണ്ണിൽ അരലക്ഷം; ഡൽഹിയിൽ വിവാദം

0
138

കഴിഞ്ഞ അധ്യയന വർഷം ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിലെ ഒരു ലക്ഷത്തിലധികം വിദ്യാർഥികൾ ഒൻപതാം ക്ലാസ് വാർഷിക പരീക്ഷയിൽ തോറ്റു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പരാജയപ്പെട്ടവരുടെ എണ്ണത്തിൽ 15 ശതമാനം വർധനവുണ്ടായി. എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ 46622 പേരും 11ാം ക്ലാസ് വാർഷിക പരീക്ഷയിൽ 51914 പേരും പരാജയപ്പെട്ടു. വിവരാവകാശ നിയമപ്രകാരം ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് വിവരം പുറത്തുവിട്ടത്.

ഒൻപതാം ക്ലാസിൽ 2023 ലെ പരീക്ഷയിൽ 88409 പേർ തോറ്റിരുന്നു. 2022 ൽ 28531 പേരും 2021 ൽ 31540 വിദ്യാർത്ഥികളും പരാജയപ്പെട്ടു. 11ാം ക്ലാസിൽ 2023 ൽ 54755 വിദ്യാർത്ഥികളാണ് പരാജയപ്പെട്ടത്. 2022 ൽ 7246 പേരും 2021 ൽ 2169 പേരുമാണ് പരീക്ഷകളിൽ പരാജയപ്പെട്ടിരുന്നത്.
നേരത്തെ ഡൽഹിയിൽ പൊതുവിദ്യാഭ്യാസ നയത്തിൽ 2009 ൽ മാറ്റം വന്നിരുന്നു. എട്ടാം ക്ലാസ് വരെ വാർഷിക പരീക്ഷകളില്ലാതെ സ്വയമേ സ്ഥാനക്കയറ്റം നൽകുന്നതായിരുന്നു 2009 ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 2010 ൽ വന്ന നയം. എന്നാൽ പാർലമെൻ്റ് പാസാക്കിയ നിയമം ഡൽഹിയിലെ നോ ഡിറ്റൻഷൻ എന്ന് വിളിക്കപ്പെട്ടിരുന്ന നിയമത്തെ അസാധുവാക്കി. ഇതോടെയാണ് 2022 മുതൽ ഡൽഹിയിൽ സ്ഥാനക്കയറ്റം സ്വയമേ നൽകുന്നത് അവസാനിപ്പിച്ചത്.

ഇക്കഴിഞ്ഞ വാർഷിക പരീക്ഷയിൽ അഞ്ച് മുതൽ എട്ട് വരെ ക്ലാസിലുള്ള വിദ്യാർത്ഥികൾക്ക് ഓരോ വിഷയത്തിലും 33 ശതമാനം മാർക്കും മിഡ് ടേം പരീക്ഷയിലും വാർഷിക പരീക്ഷയിലും 25 ശതമാനം വീതമെങ്കിലും മാർക്ക് ഉണ്ടെങ്കിലേ ഉയർന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കൂവെന്ന വ്യവസ്ഥ നിലവിൽ വന്നിരുന്നു. പരീക്ഷയിൽ തോറ്റവർക്ക് ഒരു മാസത്തിനകം വീണ്ടും പരീക്ഷ നടത്താൻ അവസരം ലഭിക്കും. അതിൽ തോറ്റാൽ ഒരു വർഷം കൂടി പഴയ ക്ലാസ്സിൽ ഇരിക്കേണ്ടി വരും. അതേസമയം, ഡൽഹിയിലെ സ്കൂളുകളിലെ ഉയർന്ന തോൽവി നിരക്ക് അധ്യാപന രീതികളെയും ഗുണനിലവാരത്തെയും വിമർശിക്കാൻ ഇടയാക്കി.