പോസ്റ്റർ കീറിയത് ചോദ്യം ചെയ്തു; മാതാപിതാക്കളുടെ മുന്നിൽവച്ച് ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി ആർഎസ്എസ് പ്രവർത്തകർ

0
241

എൽഡിഎഫ്‌ സ്ഥാനാർഥി വി ജോയിയുടെ പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഡിവൈഎഫ്‌ഐ നേതാവിനെ ആർഎസ്എസ് അക്രമി സംഘം വീട്ടിൽക്കയറി വധിക്കാൻ ശ്രമിച്ചു. ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗവും കമുകിൻകുഴി സ്വദേശിയുമായ സുജിത്തിനാണ് (24) വെട്ടേറ്റത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കമുകിൻകുഴി ജംഗ്ഷനിൽ പതിച്ചിരുന്ന വി.ജോയിയുടെ പോസ്റ്റർ കഴിഞ്ഞ ചൊവ്വാഴ്ച്ച പകൽ നശിപ്പിച്ചിരുന്നു. ഇതിന് പകരമായി ബുധനാഴ്ച വൈകിട്ട് 7 മണിയോടെ സുജിത്തടക്കമുള്ള ഡിവൈഎഫ്ഐ – സിപിഐഎം പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കാനെത്തിയപ്പോൾ ആർഎസ്എസ് പ്രവർത്തകരുമായി തർക്കം ഉണ്ടായി. ഇതിന്റെ തുടർച്ചയായാണ് സുജിത്തിനെ രാത്രി വീടുകയറി മാതാപിതാക്കളുടെ മുന്നിൽ വച്ച് ആക്രമിച്ചത്.

കേസിൽ പ്രതിയായ ആർഎസ്‌എസ്‌ പ്രാദേശിക നേതാവ്‌ രതീഷിനെ സംഭവ സ്ഥലത്തുനിന്ന്‌ കിളിമാനൂർ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കത്തിയും മൺവെട്ടിയും സിമന്റ് കട്ടയും ഉപയോഗിച്ചായിരുന്നു അക്രമണം. സുജിത്തിന്റെ കൈയ്‌ക്ക്‌ വെട്ടേറ്റു. തലയ്‌ക്കും ഗുരുതര പരിക്കുണ്ട്. സുജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.