‘ഇനി കാര്യങ്ങൾ അത്ര സിമ്പിൾ ആയിരിക്കില്ല’ ; ഡ്രൈവിംഗ് ലൈസൻസിന്റെ നടപടി ക്രമങ്ങളിൽ സമഗ്രമായ മാറ്റമുണ്ടാകുമെന്ന് മന്ത്രി ഗണേഷ് കുമാർ

ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങൾക്കുള്ളിൽ ഉദ്യോഗസ്ഥർ മോശമായ ഭാഷ പ്രയോഗിക്കരുത്. കുട്ടികളോടും സ്ത്രീകളോടും വളരെ മാന്യമായി ഇടപെടണം.

0
147

തിരുവനന്തപുരം: ഇനി ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ അത്ര എളുപ്പമായിരിക്കില്ല. ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങളിൽ സമഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചു. ലേണേഴ്സ് ടെസ്റ്റ് ഇനി പഴയതുപോലെ ആയിരിക്കില്ല. കുറച്ചുകൂടി കടുപ്പിക്കും. ലേണേഴ്സിലെ നിലവിലെ ചോദ്യങ്ങളുടെ എണ്ണം 20 ആണ്. അത് 30 ആക്കി ഉയർത്തും. ശുപാർശ കൊണ്ടുവന്നാൽ ലൈസൻസ് നൽകില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട് .

ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനത്തിലും മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. ‘വാഹനം ഓടിക്കുക എന്നതല്ല, വാഹനം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനം. അതിനാണ് പാർക്കിംഗ് റിവേഴ്സ് എടുക്കുക. ടെസ്റ്റ് നടത്തുമ്പോൾ എല്ലാ കാര്യങ്ങളും ക്യാമറയിൽ പകർത്തും മന്ത്രി അറിയിച്ചു.

‘ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങൾക്കുള്ളിൽ ഉദ്യോഗസ്ഥർ മോശമായ ഭാഷ പ്രയോഗിക്കരുത്. കുട്ടികളോടും സ്ത്രീകളോടും വളരെ മാന്യമായി ഇടപെടണം. എല്ലാം ക്യാമറയിൽ റെക്കോഡ് ചെയ്യും. ഇത് മൂന്ന് മാസം സൂക്ഷിക്കും. പരാതിയുണ്ടെങ്കിൽ ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ‘ മന്ത്രി കൂട്ടിച്ചേർത്തു. ഇതോടൊപ്പം ഒരു ദിവസം 20ൽ കൂടുതൽ ലൈസൻസ് ഓഫീസിൽ നിന്ന് അനുവദിക്കരുതെന്നും മന്ത്രി അറിയിച്ചിട്ടുണ്ട് .