ഒടുങ്ങാത്ത ‘ജാതി’വെറി: ദളിത്‌ യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ ചുട്ടുകൊന്നു; അച്ഛനും ബന്ധുക്കളും അറസ്റ്റിൽ

വിവാതയായ മകളെ പൊലീസ് ഒത്താശയോടെ പിതാവ് വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടർന്നാണ് ബന്ധുക്കളുടെ സഹായത്തോടെ ഇയാൾ മകളെ കൊല്ലുന്നത്.

0
165

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. തഞ്ചാവൂരിൽ ദളിത് യുവാവിനെ വിവാഹം ചെയ്ത 19കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പെരുമാൾ അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അരും കൊലയുടെ ഞെട്ടലിലാണ് പ്രദേശവാസികൾ. ഇന്നും മനുഷ്യനെ ഭരിക്കുന്ന ജാതിബോധത്തിൻ്റെ ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് തഞ്ചാവൂരിൽ നിന്ന് പുറത്തുവരുന്നത്.

പുതുവര്‍ഷത്തലേന്നാണ് സഹപാഠികളായിരുന്ന ഐശ്വര്യയും ബി നവീനും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചത്. തിരുപ്പൂരിലെ വസ്ത്രനിര്‍മാണ കമ്പനിയിൽ ജീവനക്കാരനായ നവീൻ സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ഐശ്വര്യയെ വിവാഹം ചെയ്തശേഷം വീരപാണ്ടിയിലെ വാടക വീട്ടിലേക്ക് മാറി. എന്നാൽ മകളെ കാണാനില്ലെന്ന പരാതിയുമായി ജനുവരി രണ്ടിന് ഐശ്വര്യയുടെ അച്ഛൻ പെരുമാൾ പല്ലടം പൊലീസ് സ്റ്റേഷനിലെത്തി.

പിതാവിൻ്റെ പരാതിയെത്തുടര്‍ന്ന് ഐശ്വര്യയെ വിളിച്ചുവരുത്തിയ പൊലീസ് അവസാനം അച്ഛനൊപ്പം നിര്‍ബന്ധിച്ച് പറഞ്ഞുവിട്ടു. പ്രായപൂർത്തിയായ പെൺകുട്ടിയുടെ താൽപ്പര്യങ്ങൾക്ക് വിലകൽപ്പിക്കാതെ നവീനെ ഭയപ്പെടുത്താൻ ശ്രമിച്ചതായും പരാതി ഉയരുന്നുണ്ട്. തമിഴ്നാട്ടിൽ ഇന്നും ശക്തമായി നിലനിൽക്കുന്ന ജാതി പ്രശ്നങ്ങൾക്ക് പൊലീസ് ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുകയായിരുന്നു.

അഞ്ച് ദിവസത്തിനുശേഷം ഐശ്വര്യക്കെന്തോ അപകടം സംഭവിച്ചുവെന്ന് സംശയിക്കുന്നതായി സുഹൃത്ത് അറിയിച്ചതോടെ നവീൻ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അച്ഛനും നാല് ബന്ധുക്കളും ചേര്‍ന്ന് ഐശ്വര്യയെ കൊന്നതായി കണ്ടെത്തിയത്. അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ജാതിക്കൊലയ്ക്ക് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.