പട്ടാപ്പകൽ കടയിൽ കയറി മോഷണം ; കവർന്നത് 2 ലക്ഷം രൂപ, മൂന്ന് പേർ പിടിയിൽ

ഇവിടുത്തെ ജീവനക്കാർ കട പാതി ഷട്ടറിട്ട ശേഷം തൊട്ടടുത്ത കടയിലേക്ക് പോയപ്പോഴായിരുന്നു മോഷണം നടന്നത്.

0
176

തൃശൂർ: പട്ടാപ്പകൽ അരിയങ്ങാടിയിലെ പ്രിന്റിങ് സ്ഥാപനത്തിൽ മോഷണം. രണ്ടു ലക്ഷം രൂപയാണ് കവർന്നത്. കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കുമളി സ്വദേശി അലൻ തോമസ്, ഈരാറ്റുപേട്ട സ്വദേശികളായ അശ്വിൻ, അമൽ ജോർജ് എന്നിവരാണ് പിടിയിലായത്. വിവിധ ജില്ലകളിൽ ബൈക്ക് മോഷണ കേസിലടക്കം പ്രതികളാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കി. തൃശൂർ ഷാഡോ പോലീസും ടൗൺ ഈസ്റ്റ് പൊലീസുമാണ് പ്രതികളെ പിടികൂടിയത്.

ഡിസംബർ പതിനേഴിനാണ് അരിയങ്ങാടിയിലെ പ്രിന്റിങ് സ്ഥാപനത്തിൽ നിന്നും പ്രതികൾ മോഷണം നടത്തിയത്. ഇവിടുത്തെ ജീവനക്കാർ കട പാതി ഷട്ടറിട്ട ശേഷം തൊട്ടടുത്ത കടയിലേക്ക് പോയപ്പോഴായിരുന്നു മോഷണം നടന്നത്. മോഷണത്തിന് ശേഷം ട്രെയിൻ മാർഗം ബംഗലൂരുവിലേക്ക് രക്ഷപെട്ട പ്രതികൾ വിദ്യാർഥികളെന്ന് പരിചയപ്പെടുത്തിയാണ് റൂമെടുത്ത് താമസിച്ചിരുന്നത്.