നവ കേരള സദസ്; പരാതികളിൽ മിന്നൽ വേഗത്തിൽ നടപടി, വിരൽത്തുമ്പിലറിയാം മറുപടി

45 ദിവസമാണ്‌ പരമാവധി നിശ്‌ചയിച്ചിരിക്കുന്ന സമയം. www.navakeralasadas.kerala.gov.in ൽ രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ നടപടികളുടെ തൽസ്ഥിതി അറിയാനാകും.

0
135

കൊച്ചി: നവകേരള സദസ്സിൽ ലഭിക്കുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നത്‌ സുതാര്യമായ നടപടികളിലൂടെ. പരാതികളും അപേക്ഷകളും ‘കൈപ്പറ്റ് രസീത്’ നൽകി, രജിസ്റ്റർ ചെയ്‌താണ്‌ അതത്‌ വകുപ്പിന്‌ അയക്കുന്നത്‌. തീർപ്പാകുന്ന മുറയ്‌ക്ക്‌ തപാലിൽ അറിയിക്കുകയും ചെയ്യും. www.navakeralasadas.kerala.gov.in ൽ രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ നടപടികളുടെ തൽസ്ഥിതി അറിയാനാകും.

45 ദിവസമാണ്‌ പരമാവധി നിശ്‌ചയിച്ചിരിക്കുന്ന സമയം. അപേക്ഷകർക്ക് ഇടക്കാല മറുപടിയും നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്‌ സഹായം വിതരണം ചെയ്യുന്നതും സുതാര്യമായ നടപടികളിലൂടെയാണ്‌. ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച്‌, അതത് വില്ലേജ് ഓഫീസർമാർ നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കലക്ടറേറ്റിൽനിന്ന്‌ തുക സിഎംഡിആർഎഫിലേക്ക് കൈമാറുകയാണ്‌ ചെയ്യുന്നത്‌.

ഉമ്മൻചാണ്ടി സർക്കാർ 808.78 കോടി രൂപയാണ്‌ ചികിത്സാസഹായം അനുവദിച്ചത്‌. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുമാത്രം 918.95 കോടി രൂപ നൽകി. രണ്ടാം പിണറായി സർക്കാർ നവംബർ 30 വരെ 601.24 കോടി രൂപ അനുവദിച്ചു.

ഓഖി, വെള്ളപ്പൊക്കം, കോവിഡ്, കൃഷിനാശം എന്നീ സഹായങ്ങൾ അടക്കം 1975.04 കോടി രൂപയും നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിൽ ലഭിച്ച -99.27 ശതമാനം പരാതികളും തീർപ്പാക്കി. ബാക്കിയുള്ളവയുടെ നടപടികൾ തുടരുകയാണ്‌.