കാമുകനു വേണ്ടി ലോണെടുത്തു: ഇഎംഐ അടയ്ക്കാന്‍ പണം നല്‍കിയില്ല, ടെക്കി യുവതി ജീവനൊടുക്കി

ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് മൊത്തം 3 ലക്ഷം രൂപ വായ്പയെടുക്കുകയും പണം ആദര്‍ശിനു കൈമാറുകയും ചെയ്തു, കൂടാതെ 2.75 ലക്ഷം രൂപ വ്യക്തിഗത വായ്പയും നല്‍കി

0
23106

പൂനെ: ലോണ്‍ തിരിച്ചടയ്ക്കാന്‍ കാമുകന്‍ പണം നല്‍കിയില്ല, മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി. പൂനെ സ്വദേശിനിയായ ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന രസിക രവീന്ദ്ര ദിവാട്ടെ (25) ആണ് മരിച്ചത്. രസിക, കാമുകന് വേണ്ടി ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിരുന്നു. ഒരു കാറും വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ ഇഎംഐ അടയ്ക്കാന്‍ കാമുകന്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് രസിക ജീവനൊടുക്കുകയായിരുന്നു.

സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന രസികയുടെ അമ്മയുടെ പരാതിയില്‍ മഞ്ജരിയിലെ ഇസഡ് കോര്‍ണറില്‍ താമസിക്കുന്ന കാമുകന്‍ ആദര്‍ശ് അജയ്കുമാര്‍ മേനോനെ ഹഡപ്സര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒരേ കമ്പനിയില്‍ ജോലി ചെയ്തിരുന്ന രസികയും ആദര്‍ശും പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഏപ്രിലില്‍ ആദര്‍ശിനായി രസിക ഒരു കാര്‍ വാങ്ങുകയും ഡൗണ്‍ പേയ്മെന്റ് തുക നല്‍കുകയും ചെയ്തു. ഈ തുക തിരിച്ചടയ്ക്കാമെന്നും വായ്പയുടെ ഇഎംഐ അടയ്ക്കാമെന്നും ആദര്‍ശ് ഉറപ്പു നല്‍കിയിരുന്നു.

രസിക തന്റെ ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് മൊത്തം 3 ലക്ഷം രൂപ വായ്പയെടുക്കുകയും പണം ആദര്‍ശിനു കൈമാറുകയും ചെയ്തു, കൂടാതെ 2.75 ലക്ഷം രൂപ വ്യക്തിഗത വായ്പയും നല്‍കി. ആദര്‍ശിനായി വായ്പാ ആപ്പുകള്‍ വഴിയും രസിക ലോണ്‍ എടുത്തിരുന്നു.

രസിക കഴിഞ്ഞ കുറച്ച് മാസങ്ങളായി സമ്മര്‍ദത്തിലായിരുന്നു. ആദര്‍ശിനായി താന്‍ എടുത്ത വായ്പയുടെ ഇഎംഐ അടക്കാത്തതിനാല്‍ വിഷമമുണ്ടെന്നും അതിനാല്‍ തന്നെ അത് അടയ്ക്കാന്‍ നിര്‍ബന്ധിതയായെന്നും അവര്‍ എന്നോടു പറഞ്ഞു. ഈ പ്രശ്‌നത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ അടിക്കടി വഴക്കുകള്‍ ഉണ്ടാകാറുണ്ടെന്നും രസികയുടെ അമ്മ ചന്ദ പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം സാഹചര്യങ്ങളിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിന് ‘ദിശ’ ഹെൽപ്‌ലൈനിൽ ബന്ധപ്പെടാം. ടോൾഫ്രീ നമ്പർ: 1056, 04712552056)