രാത്രി പെൺകുട്ടിയുമായി നടന്നുപോകുന്നത് കണ്ടു; പിന്നാലെ കരച്ചിൽ കേട്ടു

പെൺകുട്ടി ഇപ്പോൾ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

0
5839

എറണാകുളം: ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രദേശവാസി. പുലർച്ചെ രണ്ടുമണിക്ക് ജനൽ തുറന്നു നോക്കുമ്പോൾ ഒരാൾ പെൺകുട്ടിയെയും കൊണ്ട് നടന്നു പോകുന്നത് കണ്ടു. തുടർന്ന് സമീപവാസികളായ രണ്ടുപേരെ കൂട്ടി നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പ്രദേശവാസി പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ് പറഞ്ഞു.

പ്രദേശവാസി പറയുന്നത് ഇങ്ങനെ- രണ്ടേകാലിന് എഴുന്നേറ്റ് ജനൽ തുറന്നപ്പോൾ ഒരു നിലവിളി കേട്ടു. നോക്കുമ്പോൾ വീടിനു തൊട്ടടുത്തൂകൂടി ഒരാൾ പെൺകുട്ടിയുമായി നടന്നുപോകുന്നത് കണ്ടു. അടുത്ത വീടുകളിലെ കുട്ടികൾ അല്ലെന്ന് പെട്ടെന്നു തന്നെ മനസിലായി. തുടർന്ന് സമീപവാസികളെ വിളിച്ച് പരിശോധന നടത്തി. മഴയുടെ ശബ്ദത്തിൽ ഒന്നും വ്യക്തമായിരുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ കുട്ടി ഓടിവരുന്നു. കുട്ടിയുടെ ശരീരത്തിൽ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞാനും കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേരും കുട്ടിയെ ഇവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഉടൻ പോലീസിൽ അറിയിച്ചു. പോലീസ് കുട്ടിയെ കളമശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പ്രദേശവാസി പറഞ്ഞു.

രാത്രി രണ്ട് മണിയോടെയാണ് അടച്ചുറപ്പില്ലാത്ത വീട്ടിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡ‍ിപ്പിച്ചത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്.