ആസിഫ് മഖ്ബൂല്‍ ദാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

0
70

1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) തടയല്‍ നിയമ പ്രകാരം (യുഎപിഎ) ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകനായ ഡോ. ആസിഫ് മഖ്ബൂല്‍ ദാറിനെ തീവ്രവാദിയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ). ജമ്മു കശ്മീര്‍ നിവാസിയായ ദാര്‍ നിലവില്‍ സൗദി അറേബ്യയിലാണ്. ലഷ്‌കര്‍-ഇ-തൊയ്ബ ഭീകര സംഘടനയുമായി ബന്ധമുള്ള അര്‍ബാസ് അഹമ്മദ് മിറിനെ യുഎപിഎ നിയമപ്രകാരം കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

സര്‍ക്കാര്‍ അധ്യാപികയായിരുന്ന രജനി ബാല എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരനാണ് അര്‍ബാസ് അഹമ്മദ് മിര്‍. കഴിഞ്ഞ വര്‍ഷം മെയ്യില്‍ ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ വച്ചാണ് അധ്യാപികയെ വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നീട് രണ്ട് ദിവസത്തെ ഏറ്റുമുട്ടലിനൊടുവില്‍ ജൂണില്‍ രജനി ബാലയെ കൊലപ്പെടുത്തിയ ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.

ഭീകര സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിനെയും (പിഎഎഫ്എഫ്) കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരിലും മറ്റും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദുമായി അടുത്ത ബന്ധമുളള സംഘടനയാണിത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ജമ്മു കശ്മീരിലെത്തി ജോലി ചെയ്യുന്ന സുരക്ഷാ സേനാംഗങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കന്മാര്‍ക്കും സാധാരണക്കാര്‍ക്കും പിഎഎഫ്എഫ് നിരന്തരം ഭീഷണികള്‍ നല്‍കാറുണ്ടായിരുന്നെന്നും മന്ത്രാലയം അറിയിച്ചു.