വിഴിഞ്ഞം തുറമുഖ നിർമാണത്തോടുള്ള എതിർപ്പിന്റെ പേരിൽ പദ്ധതി തടയാൻ ആർക്കും അവകാശമില്ല: ഹൈക്കോടതി

0
39

വിഴിഞ്ഞം തുറമുഖ നിർമാണത്തോടുള്ള എതിർപ്പിന്റെ പേരിൽ പദ്ധതി തടയാൻ ആർക്കും അവകാശമില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം.
പദ്ധതിയോട് എതിർപ്പുള്ളവർക്ക് ഉചിത ഫോറത്തിൽ പരാതി ഉന്നയിക്കാമെന്നും, പ്രതിഷേധം നിയമം അനുവദിക്കുന്ന പരിധിയിൽനിന്നുകൊണ്ടാവണമെന്നും കോടതി പറഞ്ഞു. തുറമുഖ നിർമാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി പോർട്ട്‌സും കരാർ കമ്ബനിയായ ഹോവെ എഞ്ചിനിയറിങും നൽകിയ ഹർജി പരിഗണിക്കുമ്ബോഴാണ് പരാമർശം.

ഹൈക്കോടതി ഇടപെട്ടിട്ടും നിർമാണം പുനരാരംഭിക്കാനായില്ലെന്ന് ഹർജിക്കാർ പറഞ്ഞു. പൊലീസ് സംരക്ഷണം നൽകാൻ കോടതി നിർദ്ദേശം നൽകിയിട്ടും നിർമാണം തടസ്സപ്പെട്ട അവസ്ഥയിൽ തന്നെയാണ്. ഈ ഘട്ടത്തിലാണ് പ്രതിഷേധങ്ങൾ സമാധാനപരമാവണമെന്ന് കോടതി അഭിപ്രായപ്പെട്ടത്.

വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് സുരക്ഷയൊരുക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നം ഉണ്ടെങ്കിൽ സർക്കാർ സിഐഎസ്‌എഫ് സുരക്ഷ ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. വിഴിഞ്ഞത്ത് ക്രമസമാധാന നില ഉറപ്പാക്കാൻ നേരത്തെ പൊലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു.ഹർജിയിൽ മറ്റന്നാൾ വിശദ വാദം കേൾക്കും. അദാനി ഗ്രൂപ്പിന് പിന്നാലെ ലത്തീൻ അതിരൂപതയും ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.