വെട്ടം ചുവന്നു, 40 വർഷത്തെ ലീഗ് കുത്തക പൊളിച്ച് എൽഡിഎഫ് ഭരണത്തിൽ

0
37

നാല്പതുവർഷം ലീഗ് കുത്തകയാക്കിയ തിരൂർ വെട്ടം പഞ്ചായത്തിൽ ഇടതുപക്ഷം ഭരണം പിടിച്ചെടുത്തു. പ്രസിഡന്റായി നെല്ലാഞ്ചേരി നൗഷാദും വൈസ് പ്രസിഡന്റായി രജനി മുല്ലയിലും തെരെഞ്ഞെടുക്കപ്പെട്ടു. വെട്ടം പഞ്ചായത്ത് രൂപീകരിച്ചശേഷം ആദ്യമായാണ് സിപിഐ എം നേതൃത്വത്തിൽ ഇടതുമുന്നണി ഭരണത്തിലേറുന്നത്.

1980ൽ കോൺഗ്രസിലെ ഒരു വിഭാഗം ലീഗുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് 4 സീറ്റ് മാത്രമുണ്ടായിരുന്ന സിപിഐ എമ്മിലെ പി പി അബ്ദുള്ളക്കുട്ടിയെ പ്രസിഡന്റാക്കിയതൊഴിച്ചാൽ മുസ്ലീംലീഗിന്റെ കോട്ട തകർത്താണ് ഇതാദ്യമായി എൽഡിഎഫ് ഭരണത്തിലേറിയത്. 20 അംഗ പഞ്ചായത്തിൽ സിപിഐ എം പത്ത് സീറ്റിൽ വിജയിച്ചു.

മുസ്ലിംലീഗിനാകട്ടെ വേർഫും നാല് സീറ്റ് മാത്രമാണ് ലഭിച്ചത്. കോൺഗ്രസ്-മൂന്ന് സീറ്റ്, ലീഗ് റിബറലുകൾ-രണ്ട്, ഒരു സ്വതന്ത്ര എന്നിങ്ങനെയാണ് കക്ഷിനില. ലീഗ് റിബലുകൾ യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ കെ സൈനുദീനെ പിന്തുണച്ചു. ഇതോടെ ഒമ്പതിനെതിരെ പത്തു വോട്ടുകൾക്ക് പ്രസിഡന്റായി നെല്ലാഞ്ചേരി നൗഷാദും വൈസ് പ്രസിഡന്റായി മുല്ലയിൽ രജനിയും തെരെഞ്ഞെടുക്കപ്പെട്ടു. ഏക സ്വതന്ത്ര അംഗം തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു.

ലീഗ് മണ്ഡലം നേതാവും മുൻ പഞ്ചായത്തു പ്രസിഡന്റുമായ പി സൈനുദീനടക്കം രണ്ട് പ്രമുഖ നേതാക്കളെ പരാജയപ്പെടുത്തിയ റിബലുകളുടെ സഹായത്തോടെയാണ് യുഡിഎഫ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മൽസരത്തിനിറങ്ങിയത്.