പതിനേഴ് വർഷത്തെ അനിശ്ചിതത്വത്തിനു വിരാമം വ്യവസായ പാർക്കിനു ഭൂമി ഏറ്റെടുക്കാൻ 222 കോടി

0
13

കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിൽ വ്യവസായ പാർക്കിനു ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച തർക്കം പരിഹരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വ്യവസായ പാർക്കിനായി രാമനാട്ടുകരയിൽ 80 ഏക്കർ ഭൂമി ഏറ്റെടുക്കാൻ വ്യവസായ വകുപ്പിന് 222.83 കോടി രൂപ അനുവദിച്ച് ഭരണാനുമതിയായി. പതിനേഴ് വർഷം നീണ്ട അനിശ്ചിതത്വത്തിനാണ് ഇതോടെ അവസാനമാകുന്നത്.
2007 ലാണ് രാമനാട്ടുകരയിൽ 80 ഏക്കർ ഭൂമിയിൽ വ്യവസായ പാർക്ക് സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനായി ആദ്യഘട്ടത്തിൽ 77 .8

ഏക്കർ ഭൂമി ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ സ്ഥലമുടമകൾ നഷ്ട പരിഹാരം പോരെന്നു കാണിച്ച് കോടതിയെ സമീപിച്ചതോടെ നടപടികൾ അനന്തമായി നീളുകയായിരുന്നു. കീഴ്ക്കോടതിമുതൽ സുപ്രീം കോടതിയിൽ വരെ ഇത് സംബന്ധിച്ച കേസുകൾ നില നിൽക്കുകയാണ്. രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ഭൂ ഉടമകളുമായുള്ള അനുരഞ്ജ ചർച്ചകൾക്ക് വീണ്ടും ജീവൻ വച്ചത്. ഭൂ ഉടമകളും കിൻഫ്ര അധികൃതരും തമ്മിൽ വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ മൂന്നിലധികം തവണ ചർച്ച നടത്തി. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ.

കഴിഞ്ഞ ഡിസംബർ ആദ്യമാണ് ചർച്ചയിൽ ധാരണയായത്. 2020 ജനുവരി ഒന്ന് വരെയുള്ള പലിശ കണക്കാക്കി ഉടമകൾക്ക് നൽകാം എന്നാണു ധാരണ. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ 222.83 കോടി രൂപയ്ക്ക് ഭരണാനുമതി നൽകിയത്. കേസുകൾ പിൻവലിക്കുന്ന മുറയ്ക്ക് ഉടമകൾക്ക് തുക വിതരണം ചെയ്തു തുടങ്ങും.