ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന റിയാലിറ്റി ഷോയിലെ അപ്രിയപ്പെട്ട പരാമർശത്തിന് സുപ്രീം കോടതി കോമഡിയൻ രൺവീർ അല്ലാബാദിയയെ രൂക്ഷമായി വിമർശിച്ചു. എന്നാൽ, കേസിൽ അറസ്റ്റിനെതിരെ താത്കാലികമായി സ്റ്റേ നൽകി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എൻ. കോട്ടീശ്വർ എന്നിവരടങ്ങിയ ബെഞ്ചാണ് രൺവീറിന് ഇടക്കാല ആശ്വാസം നൽകിയത്. പരിപാടിയിൽ രൺവീർ ഉപയോഗിച്ച വാക്കുകൾ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും നാണക്കേടുണ്ടാക്കുന്നതാണെന്നും, അത് അതിരുകടന്ന അശ്ലീല പരാമർശമാണെന്നും കോടതി നിരീക്ഷിച്ചു.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും പറയാനുള്ള അവകാശം ആർക്കുമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിന് പൂർണമായും സഹകരിക്കണമെന്ന് രൺവീറിനോട് കോടതി നിർദേശിച്ചു. ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. പരിപാടിയിൽ അശ്ലീല പരാമർശം നടത്തിയതിന് രൺവീർ അല്ലാബാദിയ, സയാനി റേ, അപൂർവ മുഖിജ, ജസ്പ്രീത് സിംഗ്, ആഷിഷ് ചഞ്ച്ലാനി, തുഷാർ പൂജാരി, സൗരവ് ബോത്ര, ബാൽരാജ് ഘായ് എന്നിവർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
പരിപാടിയിൽ രൺവീർ ഒരു മത്സരാർഥിയോട്, “നിങ്ങളുടെ മാതാപിതാക്കൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ദിവസേന നിങ്ങൾ നോക്കി നിൽക്കുമോ, അതോ അവരോടൊപ്പം ചേർന്ന് ഇത് എന്നേക്കുമായി അവസാനിപ്പിക്കുമോ?” എന്ന് ചോദിച്ചതായിരുന്നു വിവാദത്തിന്റെ കാരണം. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ രൺവീറിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. വിവാദത്തിന് ശേഷം യൂട്യൂബ് ഈ വീഡിയോ നീക്കം ചെയ്തിരുന്നു. രൺവീർ പിന്നീട് ക്ഷമ ചോദിച്ചെങ്കിലും, അദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്ന ആവശ്യം തുടർന്നു.
മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും രൺവീറിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനൊപ്പം, ഇന്ത്യാസ് ഗോട്ട് ലാറ്റന്റിനെതിരെ മുംബൈയിലും അസമിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതിന് രൺവീറിനെതിരെ കേരളത്തിലും വിമർശനങ്ങൾ ഉയർന്നിരുന്നു.