പോലീസിന്‍റെ വീഴ്ചകളിൽ കർശന നടപടിയുണ്ടാകും; നിയമപരമായി നടക്കുന്ന എല്ലാ കാര്യങ്ങൾക്കും സർവ്വവിധ പിന്തുണയും നൽകും – മുഖ്യമന്ത്രി

0
17

പോലീസിന്‍റെ വീഴ്ചകളിൽ കർക്കശമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും എന്നാൽ നിയമപരമായി നടക്കുന്ന എല്ലാ കാര്യങ്ങൾക്കും സർവ്വവിധ പിന്തുണ നൽകുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ എൻ.ഷംസുദ്ദീൻ്റെ സഭ നിർത്തിവയ്ക്കുന്നതിനുള്ള ഉപക്ഷേപത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പോലീസിന് ഒരുപാട് നന്മകൾ ചെയ്യുവാനും ഫലപ്രദമായി പ്രവർത്തിക്കാനും കഴിയുന്നുണ്ടെന്നും വീഴ്ചകൾ ചിലത് സംഭവിക്കുന്നുവെന്നത് ഗൗരവമായി കണ്ട് ആരെങ്കിലും ഒരാൾ വീഴ്ച കാണിച്ചാൽ അത് മറച്ചുവക്കാനോ അതിനെ ഇല്ലാതാക്കാനോ ഉള്ള നടപടിയല്ല സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മറുപടി പൂർണരൂപം

പാലക്കാട് പോത്തുണ്ടി സ്വദേശി ചെന്താമര എന്ന് വിളിക്കുന്ന ചെന്താമരാക്ഷൻ 27.01.2025 ന് അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ ദൗർഭാഗ്യകരമായ സംഭവമുണ്ടായി. സംഭവത്തിൽ ബി എൻ എസ്സിലെ 126(2), 103 വകുപ്പുകൾ പ്രകാരം ക്രൈം. 64/2025 ആയി നെന്മാറ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു. ഒളിവിൽ പോയ പ്രതിയെ ആലത്തൂർ DySP യുടെ നേതൃത്വത്തിൽ രൂപീകരിച്ച 11 അംഗ സംഘം തൊട്ടടുത്ത ദിവസം രാത്രിയോടെ പിടികൂടിയിരുന്നു. നിലവിൽ ഇയാൾ റിമാന്റിലാണ്. കേസിന്റെ അന്വേഷണം ആലത്തൂർ DySP യുടെ നേതൃത്വത്തിൽ കാര്യക്ഷമമായി നടന്നുവരുന്നു.

കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യയെ ഈ കേസിൽ പ്രതിയായ ചെന്താമരാക്ഷൻ 2019ൽ കൊലപ്പെടുത്തിയ കേസ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതിയുടെ പരിഗണനയിലാണ്. പ്രതിക്ക് 24.05.2022ന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയും കോടതിയുടെ ഉത്തരവില്ലാതെ നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടുള്ളതല്ല എന്ന ജാമ്യവ്യവസ്ഥയിൽ പിന്നീട് കോടതി ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനെ കോടതിയിൽ പോലീസ് എതിർത്തിരുന്നു.

കൊല്ലപ്പെട്ട സുധാകരന്റെ മകൾ അഖില ചെന്താമര അയാളുടെ വീട്ടിലുണ്ടെന്നും ഇയാളിൽ നിന്നും ഭീഷണി ഉണ്ടെന്നും കാണിച്ച് 29.12.2024 ന് നെന്മാറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നെന്മാറ പോലീസ് അന്നേ ദിവസം തന്നെ ചെന്താമരയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ജാമ്യവ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും മറ്റും ശക്തമായി താക്കീത് നൽകിയിരുന്നു. അതിനുശേഷമാണ് ദാരുണമായ സംഭവമുണ്ടായത്. പരാതികൾ ലഭിച്ചിട്ടും നടപടിയിൽ വീഴ്ച വരുത്തിയതിന് നെന്മാറ പോലീസ് ഇൻസ്‌പെക്ടർ മഹേന്ദ്രസിംഹനെ 28.01.2025ന് സർവ്വീസിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

പത്തനംതിട്ട കണ്ണങ്കരയിൽ 04.02.2025 ന് രാത്രി 11 മണിയോടെ ആളുകൾ കൂട്ടംകൂടി നിന്ന് പ്രശ്‌നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് പോലീസെത്തി ലാത്തി വീശി ആളുകളെ പിരിച്ചുവിടുകയുണ്ടായി. ഇക്കൂട്ടത്തിൽ അടൂരിൽ നിന്നും വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങിവന്ന എരുമേലി സ്വദേശികളിൽ ചിലരും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു.

ഇവരിൽ ചിലർ സമീപത്തെ ബാറിലെത്തി മദ്യം ആവശ്യപ്പെട്ട് ബാറിലെ ജീവനക്കാരുമായും കൂട്ടംകൂടി നിന്ന മറ്റുളളവരുമായും സംസാരിക്കുകയും ബഹളമുണ്ടാക്കുകയുമുണ്ടായി. സംഭവത്തിൽ പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ BNS 189(2), 191(2), 190, 296(b), 351(2) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു.

ഈ സംഭവത്തിൽവെച്ച് പരിക്കേൽക്കാനിടയായി ചികിത്സയിൽ കഴിഞ്ഞ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ BNS 115(2), 118(1), 118(2), 3(5) എന്നീ വകുപ്പുകൾ പ്രകാരം ക്രൈം. 296/2025 ആയി പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇക്കാര്യത്തിൽ തെറ്റായ രീതിയിൽ നടപടി സ്വീകരിച്ച പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ജിനു ജെ. യു, പോലീസ് ഉദ്യോഗസ്ഥരായ ജോബിൻ, അഷ്ഫാക്ക് റഷീദ് എന്നിവരെ സർവ്വീസിൽ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. പരാതികളിൽ ശരിയായ രീതിയിലല്ലാതെ നടപടി സ്വീകരിച്ചാൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയാണ്.

ഇത്തരം സംഭവങ്ങളെ പൊതുവത്ക്കരിച്ച് പോലീസിനെതിരായ പ്രചാരണം നടത്തുന്നത് ശരിയല്ല. നോട്ടീസിൽ ഉന്നയിച്ച രണ്ടു സംഭവങ്ങളിലും ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

കേരളത്തിലെ ചില സംഭവങ്ങൾ എടുത്തുകാട്ടി ഇവിടെ ക്രമസമാധാനം ആകെ തകർന്നുവെന്നു പറഞ്ഞാൽ അത് ഒരു ചിത്രമായി വരില്ല. അതാണ് കേരളത്തിൻറെ അനുഭവം.

ചെന്താമര നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത് എന്നത് നേരത്തെ കൊടുത്ത ഉത്തരവായിരുന്നു. അതാണ് പിന്നീട് നെന്മാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുത് എന്ന ഇളവായി കോടതി മാറ്റിയത്. അതിനേയും പോലീസ് എതിർക്കുകയാണ് ചെയ്തത്.

നമ്മുടെ സംസ്ഥാനത്ത് ധാരാളം പേർ ജാമ്യത്തിൽ ഇറങ്ങുന്നുണ്ട്. അങ്ങിനെയുള്ള ആളുകളിൽ കുറേപേർ ജാമ്യവ്യവസ്ഥ ലംഘിക്കുന്നുണ്ട്. അപ്പോൾ പോലീസിന് ചെയ്യാൻ പറ്റുന്നത് എന്താണ് എന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതാണ്. പോലീസിന് ചെയ്യാൻ പറ്റുന്നത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തലാണ്. കോടതിയാണ് തീരുമാനമെടുക്കേണ്ടത്. കാരണം ജാമ്യം കോടതി അനുവദിച്ചതാണ്. കോടതി അനുവദിച്ച ജാമ്യത്തിൽ പോലീസിന് അവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ ഹാജരാക്കാൻ അധികാരമുണ്ടോ. ആ അധികാരം പോലീസിന് കൊടുക്കുന്നതിനോട് നിങ്ങൾക്ക് യോജിപ്പാണോ. ജാമ്യവ്യവസ്ഥ ലംഘിച്ചതിൻറെ പേരിൽ നടപടിയെടുക്കാൻ പോലീസിന് പൂർണ്ണ അധികാരം കൊടുക്കാമോ എന്നത് ചർച്ച ചെയ്യേണ്ട കാര്യമല്ലേ. ഗൗരവമായി പരിശോധിക്കേണ്ട കാര്യമല്ലേ.

ചെന്താമരയെ പെട്ടെന്ന് പിടികൂടാൻ നടപടി സ്വീകരിച്ചല്ലോ. പോലീസിൻറെ ഭാഗത്തുവന്ന വീഴ്ച ഇത്തരമൊരു പരാതി ലഭിച്ചാൽ അതീവഗൗരവമായി കൈകാര്യം ചെയ്യണമെന്നതായിരുന്നു. കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ട് എന്ന പരാതിയിൽ നടപടി പോലീസ് സ്വീകരിക്കേണ്ടതായിരുന്നു. വെറുതെയാണോ സസ്പെൻഡ് ചെയ്തത്. ശക്തമായ നടപടി ഇക്കാര്യത്തിൽ സ്വീകരിച്ചുവരുന്നു.

പത്തനംതിട്ടയിലെ സംഭവം സാധാരണ രീതിയിൽ സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. എസ്.ഐ അടക്കമുള്ളവരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടക്കുകയാണ്. തെറ്റായ ഒരു കാര്യം പോലീസിൻറെ ഭാഗത്തുനിന്ന് സംഭവിച്ചാൽ അതിനെ ന്യായീകരിക്കാൻ സർക്കാർ ഒരു ഘട്ടത്തിലും തയ്യാറായിട്ടില്ല. നടപടിയെടുക്കുകയാണ് ചെയ്തിട്ടുള്ളത്. ഏത് പോലീസ് ഉദ്യോഗസ്ഥനായാലും തെറ്റ് ചെയ്താൽ കർക്കശമായ നടപടി ഉണ്ടാകും.

82 വയസ്സുകാരിയെ പൂട്ടിയിട്ടത് അങ്ങേയറ്റം ഹീനമായ സംഭവമാണ്. നാട്ടിലുള്ള ക്രിമിനൽ വാസനയുടെ ഭാഗമായി നടക്കുന്ന സംഭവമാണ് ഇതൊക്കെ. ഒരു ഡിവൈഎസ്പി മദ്യപിച്ച് വാഹനമോടിച്ചു എന്നുവെച്ച് പോലീസുകാരാകെ മദ്യപിക്കുന്നവരാണെന്ന് പറയാൻ പറ്റുമോ. പോലീസ് ഗുണ്ടകളെ സംരക്ഷിക്കുന്ന കാലം കഴിഞ്ഞു.

ഇന്ത്യയിൽ ഏറ്റവും ക്രമസമാധാന നില ഭദ്രമായ സംസ്ഥാനമാണ് കേരളം. കൈക്കൂലി ഡിജിറ്റലൈസ് ചെയ്തെന്ന് പറഞ്ഞത് വയനാടിനെ നോക്കി പറഞ്ഞതായിരിക്കും. സൈബർ കുറ്റകൃത്യങ്ങളടക്കം നല്ലരീതിയിൽ കണ്ടെത്താൻ പോലീസ് ശ്രമിക്കുന്നുണ്ട്. വർഗ്ഗീയ ലഹളയില്ലാത്ത സംസ്ഥാനമായി നിലനിർത്താൻ പോലീസിൻറെ ശ്രമം വലുതല്ലേ. പല കാര്യങ്ങളിലും ജനസൗഹൃദമായ കാര്യങ്ങൾ പോലീസ് നടത്തുന്നു.
നല്ലരീതിയിലുള്ള ഇടപെടലിലൂടെ പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങിച്ചുകൊടുക്കാൻ പോലീസിന് കഴിയുന്നുണ്ട്.

2015 ൽ ഹരിപ്പാട്ടെ ജലജാ സുരൻ വധിക്കപ്പെട്ട കേസ് വർഷങ്ങളോളം തെളിയാതെ കിടന്നതായിരുന്നു. കേസ് സി.ബി.ഐക്ക് കൈമാറി സർക്കാർ ഉത്തരവായിരുന്നതാണ്. ആ കേസ് ക്രൈം ബ്രാഞ്ചിൻറെ ഊർജ്ജിതമായ അന്വേഷണത്തിൽ തെളിയിക്കപ്പെട്ടു.

(2) കൂടത്തായി കൊലപാതക പരമ്പര ഏറെ ചർച്ച ചെയ്യപ്പെട്ട കേസാണ്. വർഷങ്ങൾക്ക് ശേഷമാണ് ദുരൂഹ മരണങ്ങൾ കൊലപാതകമാണെന്ന് പോലീസ് അന്വേഷിച്ച് തെളിയിച്ചത്.

(3) പാമ്പ് കടിയേറ്റ് ഭാര്യ മരിച്ചതാണെന്ന ഭർത്താവിൻറെ വാദം പൊളിച്ചെഴുതിയാണ് ഉത്ര കൊലക്കേസ് പോലീസ് തെളിയിച്ചത്.

(4) ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. ജനങ്ങളും സാമൂഹ്യ മാധ്യമങ്ങളും പോലീസും ഒത്തൊരുമിച്ചാണ് അത് സാധിച്ചത്.

(5) ഏറ്റവും ഒടുവിൽ ഷാരോൺ കൊലക്കേസ്സ്. ഇവിടെ ശാസ്ത്രീയമായ തെളിവുകളും സൈബർ തെളിവുകളും ശേഖരിച്ച് ആസൂത്രിത കൊലപാതകമാണെന്ന് കോടതിയിൽ തെളിച്ച് പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിച്ചുകൊടുത്തു. ഈ കേസ്സിൻറെ അന്വേഷണം കേരള പോലീസിൻറെ അധികാരപരിധിയിൽ വരുന്നതാണെന്ന് കോടതിയിൽ സ്ഥാപിക്കാനും ശക്തമായ ഇടപെടലാണ് സർക്കാർ നടത്തിയത്. സർക്കാർ എന്നും ഇരയോടൊപ്പമാണ് എന്ന് നിലപാട് ആവർത്തിച്ച് ഉറപ്പിക്കുന്നതാണ് പോലീസിൻറെ ഈ നിലപാട്.

പോലീസിന് ഒരുപാട് നന്മകൾ ചെയ്യുവാൻ കഴിയുന്നുണ്ട്. ഫലപ്രദമായി പ്രവർത്തിക്കാനും കഴിയുന്നുണ്ട്. വീഴ്ചകൾ ചിലത് സംഭവിക്കുന്നുവെന്നത് ഗൗരവമായി കണ്ട് ആരെങ്കിലും ഒരാൾ വീഴ്ച കാണിച്ചാൽ അത് മറച്ചുവക്കാനോ അതിനെ ഇല്ലാതാക്കാനോ ഉള്ള നടപടിയല്ല സർക്കാർ സ്വീകരിക്കുന്നത്. അത്തരം കാര്യങ്ങളിൽ കർക്കശമായ നടപടി സർക്കാർ സ്വീകരിക്കും. എന്നാൽ നിയമപരമായി നടക്കുന്ന എല്ലാ കാര്യങ്ങൾക്കും സർവ്വവിധ പിന്തുണ നൽകുകയും ചെയ്യും.