വിമാനക്കമ്പനികൾക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കി വ്യാജ ബോംബ് ഭീഷണികൾ

0
11

കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാജ്യത്തെ വിമാനത്താവളങ്ങളിൽ ലഭിച്ച നൂറിലധികം വ്യാജ ബോംബ് ഭീഷണികൾ യാത്രക്കാർക്കും സുരക്ഷാസംവിധാനങ്ങൾക്കും വിമാനക്കമ്പനികൾക്കും ഭീഷണി സന്ദേശങ്ങൾ കൊടുത്ത പണി ചില്ലറയല്ല. വ്യാജബോംബ് ഭീഷണികൾ വിമാനക്കമ്പനികൾക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് പുറത്തുവന്ന കണക്കുകൾ പറയുന്നത്. വ്യാജബോംബ് ഭീഷണികളെത്തുടർന്ന് വിമാനങ്ങൾ വൈകുകയും വഴി തിരിച്ചു വിടുകയും ചെയ്യേണ്ടി വന്നതിനാൽ വിമാനക്കമ്പനികൾക്ക് 600 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രാജ്യത്തെ 200 ഓളം വിമാന സർവീസുകളെയാണ് ഭീഷണി സന്ദേശങ്ങൾ ബാധിച്ചത്.

ആഭ്യന്തര വിമാന സര്‍വീസിന് ശരാശരി ഒന്നരക്കോടിയും അന്താരാഷ്ട്ര സര്‍വീസിന് അഞ്ചുമുതല്‍ അഞ്ചരക്കോടി രൂപയും ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇവ തടസ്സപ്പെട്ടാല്‍ ഓരോ വിമാന സര്‍വീസിനും വിവിധ കാരണങ്ങളാല്‍ ഏകദേശം മൂന്നരക്കോടി രൂപയുടെ നഷ്ടമുണ്ടാകും. വലിയ വിമാനങ്ങള്‍ക്ക് ചെലവേറും. ഇങ്ങനെ 170 ലധികം സര്‍വീസ് തടസ്സപ്പെട്ടതോടെ നഷ്ടം ഏകദേശം 600 കോടിയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ ചൊവ്വാഴ്ച 50 ഭീഷണികളുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് എട്ടു കേസുകളെടുത്തിരുന്നു. ഭീഷണികള്‍ തുടരുന്നതിനാല്‍ യാത്രക്കാര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാക്കാതെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു പറഞ്ഞു. ബോംബ് ഭീഷണി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റുചെയ്യാന്‍ സ്വകാര്യ നെറ്റ് വർക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇ-മെയില്‍ സന്ദേശങ്ങള്‍ വഴിയും ഭീഷണി ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഉള്‍പ്പെടെ ബോംബ് ഭീഷണി മുഴക്കിയ 17 വയസ്സുകാരനെ മുംബൈ പോലീസ് കഴിഞ്ഞയാഴ്ച അറസ്റ്റു ചെയ്തിരുന്നു.