ലെബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ

0
8

ഇസ്രായേൽ ലെബനനിൽ കരയുദ്ധം ആരംഭിച്ചു. സൈന്യം അതിർത്തി കടന്ന് ലെബനനിലേക്ക് പ്രവേശിച്ചു. ഹിസ്ബുള്ള താവളങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള പരിമിതമായ ആക്രമണമാണ് ഇതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഇറാൻ തിരിച്ചടിക്കുമെന്ന വിലയിരുത്തലിന് പിന്നാലെ അമേരിക്കൻ സൈന്യം മിഡിൽ ഈസ്റ്റിൽ എത്തുമെന്ന് പെൻ്റഗൺ വ്യക്തമാക്കി. ഹിസ്ബുള്ള താവളങ്ങൾ ലക്ഷ്യമിട്ട് കരയുദ്ധം തുടങ്ങുമെന്ന് ഇസ്രായേൽ യുഎസിനെ അറിയിച്ചു.

ഇസ്രയേലുമായി കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുള്ളയും പ്രഖ്യാപിച്ചു. ഇസ്രയേലിന്റെ അധിനിവേശത്തെ ചെറുക്കാൻ ഒരുങ്ങിയെന്നും യുദ്ധം ദീർഘകാലം നീണ്ടേക്കുമെന്നും ഹിസ്ബുള്ളയുടെ ഇടക്കാല മേധാവി നയീം കാസിം മുന്നറിയിപ്പ് നൽകി.ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള കൊല്ലപ്പെട്ടതിന് ശേഷം ആദ്യമായാണ് ഒരു മുതിർന്ന അംഗം പരസ്യ പ്രതികരണം നടത്തുന്നത്.

ബെയ്റൂട്ടിലടക്കം ഇസ്രയേലിന്റെ വ്യോമാക്രമണം രൂക്ഷമാണ്. ഞായറാഴ്ച മാത്രം 100-ലധികം പേർ കൊല്ലപ്പെട്ടു. ഇതിനിടെ, ലെബനനിലെ വിവിധ വിദേശ എംബസികൾ ജീവനക്കാരെ ഒഴിപ്പിച്ചുതുടങ്ങി.