ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ബോളിവുഡ് ചിത്രം ‘ലാപതാ ലേഡീസ്’

0
7

97-ാമത് ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ബോളിവുഡ് ചിത്രം ‘ലാപതാ ലേഡീസ്’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായാണ് ചിത്രം മത്സരിക്കുക. ആകെ പരിഗണിച്ച 29 ചിത്രങ്ങളിൽ നിന്നാണ് ഒടുവിൽ ലപാത ലേഡീസ് തിരഞ്ഞെടുക്കപ്പെട്ടത്.

മലയാളത്തിൽ നിന്ന് ആടുജീവിതം, ഉള്ളൊഴുക്ക്, ആട്ടം, മലയാളികള്‍ക്ക് പങ്കാളിത്തമുള്ള ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്നീ ചിത്രങ്ങള്‍ ഇതിനായി പരിഗണിച്ചിരുന്നു. ഫിലിം ഫെഡറഷൻ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

12 ഹിന്ദി സിനിമകള്‍, 6 തമിഴ് സിനിമകൾ, 4 മലയാളം സിനിമകൾ, 3 തെലുങ്ക് സിനിമകൾ, 4 മറാഠി സിനിമകൾ എന്നിവയിൽ നിന്നുമാണ് ‘ലാപതാ ലേഡീസ്’ തിരഞ്ഞെടുത്തത്. ഹനു-മാൻ, കൽക്കി 2898 എ.ഡി, മഹാരാജാ, അനിമൽ, കിൽ, ജിഗർതാണ്ഡ 2, ചന്തു ചാമ്പ്യൻ, സാം ബഹദൂർ, സ്വാതന്ത്ര്യ വീർ സവർക്കർ, ഗുഡ് ലക്ക്, ഘരത് ഗണപതി, മൈതാന്‍, ജോറാം, കൊട്ടുകാളി, ജമ, ആർട്ടിക്കിൾ 370, എന്നിവയും 29 ചിത്രങ്ങളിൽ ഉൾപ്പെട്ടിരുന്നു.

കിരണ്‍ റാവുവിന്‍റെ സംവിധാനത്തില്‍ മാർച്ച് 1 ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം നിരവധി നിരൂപക പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഒരു ട്രെയിൻ യാത്രയ്ക്കിടെ നവ വധൂവരന്മാര്‍ മാറിപ്പോകുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ലാപതാ ലേഡീസ് പറയുന്നത്. ചിത്രം നിലവില്‍ നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്.