‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ‘ ശുപാർശ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു

0
30

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ശുപാർശ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.

ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഏറെ നിർണായകമായ തീരുമാനമാണ് ഇന്ന് കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ഉണ്ടായിരിക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. ഇതോടുകൂടി, 2026 ലെ ഇലക്ഷനിലേക്കാണ് രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പെന്ന ആശയം നടപ്പിലാക്കാൻ ബിജെപി സർക്കാർ ലക്ഷ്യം വെക്കുന്നത്.

2021 ലാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന നിർദേശം ഉയരുന്നത്. അത് നിയമമന്ത്രി ഭൂപേന്ദ്ര യാദവിന്റെ അധ്യക്ഷതയിലുള്ള സമിതി പരിശോധിക്കുകയും തുടർന്ന് ഇക്കാര്യത്തിൽ വിവിധ രാഷ്ട്രീയപാർട്ടികൾ പറയുന്ന കാര്യങ്ങൾകേട്ട് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ട് സമിതി കഴിഞ്ഞ മാർച്ചിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ചിരുന്നു. 18,626 പേജുകളുള്ളതാണ് ഈ റിപ്പോർട്ട്.

രാജ്യത്തെ 47 രാഷ്ട്രീയ പാർട്ടികളുമായി സമിതി ഇക്കാര്യങ്ങൾ ചർച്ചചെയ്തിരുന്നു. അതിൽ എൻഡിഎയുടെ സഖ്യകക്ഷികളടക്കമുള്ള 32 രാഷ്ട്രീയ പാർട്ടികൾ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തെ പിന്തുണയ്ക്കുകയും 15 പാർട്ടികൾ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

രാജ്യത്തെ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് അധികാരികളുമായി കൂടിയാലോചിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പൊതു വോട്ടർ പട്ടികയും വോട്ടർ ഐഡി കാർഡുകളും തയ്യാറാക്കാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.18 ഭരണഘടനാ ഭേദഗതികളും സമിതി ശിപാർശ ചെയ്തിട്ടുണ്ട്. അവയിൽ മിക്കതിനും സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ലെന്നതാണ് പ്രധാനം. എന്നാൽ, പാർലമെന്റ് പാസാക്കേണ്ട ചില ഭരണഘടനാ ഭേദഗതി ബില്ലുകൾ ഇത് നടപ്പാക്കാൻ ആവശ്യമാണ്. അതേസമയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പ്രായോഗികമല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.