തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരി കന്യാകുമാരിയിലെത്തിയതായി പൊലീസ്

0
76

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരി തസ്മിത് തംസം കന്യാകുമാരിയിലെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. രാവിലെ ഓട്ടോ ഡ്രൈവർമാർ കുട്ടിയെ കണ്ടതായി പൊലീസ് അറിയിച്ചു. കന്യാകുമാരിയിലെത്തിയ ആദ്യ പോലീസ് സംഘം നിർത്തിയിട്ട ട്രെയിനുകളിലടക്കം പരിശോധിക്കുന്നുണ്ട്. കേരള പോലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.

ബെംഗളൂരു – കന്യാകുമാരി ട്രെയിനിൽ പെൺകുട്ടി യാത്ര ചെയ്തതായി വിവരം ലഭിച്ചതോടെയാണ് അന്വേഷണം കന്യാകുമാരിയിലേക്ക് വ്യാപിപ്പിച്ചത്. യാത്രക്കരിയായ ബവിത എടുത്ത ഫോട്ടോയാണ് കേസിൽ വഴിത്തിരിവായത്. നെയ്യാറ്റിൻകരയില്‍ വെച്ചാണ് കുട്ടിയുടെ ചിത്രം യാത്രക്കാരി എടുത്തത്. ഒരു വനിത എസ്ഐ ഉള്‍പ്പെടെയുള്ള സംഘമാണ് കന്യാകുമാരിയിലേക്ക് പുറപ്പെട്ടത്. ട്രെയിനിലിരുന്ന കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞിരുന്നു.

തിരുവനന്തപുരത്തു നിന്ന് കുട്ടി ട്രെയിൻ കയറിയെന്നാണ് സഹയാത്രിക പൊലീസിനെ അറിയിച്ചത്. ട്രെയിനിൽ ഇരുന്ന് കുട്ടി കരയുന്നതു കണ്ട യാത്രക്കാരി കുട്ടിയുടെ ഫോട്ടോ എടുത്തു. ഈ ഫോട്ടോയാണ് പൊലീസിന് ലഭിച്ചത്. കുട്ടിയുടെ കൈയിൽ 40 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫോട്ടോ എടുത്ത ബബിത എന്ന യാത്രക്കാരി പൊലീസിനെ അറിയിച്ചു. കുട്ടി 50 രൂപയുമായാണ് വീട്ടിൽ നിന്ന് പോയതെന്ന് മാതാപിതാക്കളും പൊലീസിനോട് പറഞ്ഞിരുന്നു.