ഉടമ അറിയാതെ ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് പണം തട്ടി; എയർടെല്ലിന് കനത്ത പിഴ ചുമത്തി അധികൃതർ

0
77

ഉടമ അറിയാതെ ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് സൈനികൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ പിൻവലിച്ചു. കൃത്യമായ പരിശോധനകളില്ലാതെ ഡ്യൂപ്ലിക്കേറ്റ് സിമ്മുകൾ നൽകിയതിന് എയർടെല്ലിന് കനത്ത പിഴ ചുമത്തി അധികൃതർ. ഏറെ നാളായി എയർടെൽ സിം ഉപയോഗിക്കുന്ന സൈനികൻ്റെ എസ്ബിഐ അക്കൗണ്ടിൽ നിന്നാണ് 2,87,630 രൂപ ഡ്യൂപ്ലിക്കേറ്റ് സിം വഴി തട്ടിയത്. ബാങ്ക് ഇടപാടുകളുമായി ബന്ധിപ്പിച്ച എയർടെൽ കമ്പനിയുടെ മൊബൈൽ നമ്പറിൻ്റെ ഡ്യൂപ്ലിക്കേറ്റാണ് സൈനികൻ അറിയാതെ സംഘടിപ്പിച്ചത്. രണ്ട് നമ്പറുകളും ഒരേ സമയം സജീവമായത് തട്ടിപ്പിന് സഹായകമായി.

ഡ്യൂപ്ലിക്കേറ്റ് എടുക്കാനായി നൽകിയ രേഖകൾ കൃത്യമാണോ എന്ന് പരിശോധിക്കാതെയാണ് കമ്പനി സിം നൽകിയത്. ഈ സിം ഉപയോഗിച്ച് വിവിധ പണമിടപാട് ആപ്പുകൾ വഴിയാണ് പണം തട്ടിയത്. സൈനികൻ ജമ്മു കശ്മീർ മേഖലയിൽ സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് സംഭവം. തട്ടിപ്പ് നടന്നതറിഞ്ഞതിന് പിന്നാലെ സൈനികൻ എയർടെല്ലിന് പരാതി നൽകിയെങ്കിലും കമ്പനി അധികൃതർ അത് നിരസിച്ചു. ഇതിന് പിന്നാലെയാണ് അൽമോറ ജില്ലാ ഉപഭോക്തൃ ​ഫോറത്തിൽ സൈനികൻ പരാതി നൽകിയത്.

താൻ ഉപയോഗിച്ചിരുന്ന എയർടെൽ നമ്പറിലുള്ള ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച് പേടിഎം, എയർടെൽ മണി, സ്നാപ് ഡീൽ, എംപൈസ എന്നിവ വഴി പണം പിൻവലിച്ചതായി സൈനികന്റെ പരാതിയിൽ പറയുന്നു. അന്വേഷണത്തിൽ എയർടെൽ ഡ്യൂപ്ലിക്കേറ്റ് സിം നൽകിയതാണ് തട്ടിപ്പിന് ഇടയാക്കിയതെന്ന് കണ്ടെത്തി. നഷ്ടപ്പെട്ട പണവും, നഷ്ടപരിഹാരവും, നിയമപോരാട്ടത്തിന് ചെലവായ പണവും എയർടെൽ നൽകണമെന്ന് ജില്ലാ ഉപഭോക്തൃ ഫോറം ഉത്തരവിട്ടു. എന്നാൽ ഇത് അംഗീകരിക്കാതെ എയർടെൽ ഉന്നത കോടതികളെ സമീപിച്ചു. തുടർന്ന് വിവിധ കോടതികളിലും സംസ്ഥാന ഉപഭോക്തൃ കമ്മീഷനിലും ദേശീയ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനിലും (എൻ.സി.ഡി.ആർ.സി) വിചാരണ നടന്നു. ജില്ലാ ഫോറത്തിന്റെ ഉത്തരവ് ശരിവെച്ച എൻ.സി.ഡി.ആർ.സി സൈനികന് പലിശയടക്കം 4.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എയർടെല്ലിനോട് ഉത്തരവിട്ടു.