ഹേമ കമ്മിറ്റി റിപ്പോർട്ട്, നിയമപരമായ വശങ്ങൾ പരിശോധിച്ച് തുടർ നടപടികളിലേക്ക് പോകും; സജി ചെറിയാൻ

0
52

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതിയുമായി എത്തുന്നവരുടെ പരാതികൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നിയമവിദഗ്ധരുമായി സംസാരിച്ച് ഭാവിയിൽ എന്തുചെയ്യണമെന്ന് ധാരണയുണ്ടാക്കും. പരാതിയുണ്ടെങ്കിൽ കേസെടുക്കുമെന്നും സർക്കാർ സ്ത്രീ സമൂഹത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടിൽ ആരുടെയും പേരില്ല. ഇരകളെ കുറിച്ച് ഞങ്ങൾക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ല. തുടർ നടപടി നിയമപരമായി പരിശോധിക്കുമെന്നും ഇപ്പോൾ പറഞ്ഞ ഭാഗം ചർച്ച ചെയ്ത ശേഷം തുടർ നടപടികളിലേക്ക് പോകേണ്ടതാണെങ്കിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായ വശങ്ങൾ പരിശോധിച്ച് തുടർ നടപടികളിലേക്ക് പോകും. റിപ്പോർട്ടിൽ നടപടി വേണമെങ്കിൽ കോടതി പറയട്ടെ. കോടതിയുടെ പരിഗണനയിൽ ഉള്ള റിപ്പോർട്ടാണ്. പുറത്ത് വിടാത്ത ഭാഗങ്ങളിൽ നടപടി എടുക്കേണ്ടതുണ്ടെങ്കിൽ കോടതി പറയട്ടെ. സർക്കാരിന് മുന്നിലേക്ക് എന്തെങ്കിലും വന്നാൽ കർശന നടപടി ഉണ്ടാകുമെന്നും ഒരു വിട്ടു വീഴ്ചയും സർക്കാർ ചെയ്യില്ലെന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ റിപ്പോർട്ടിലെ നടുക്കുന്ന വിഷയങ്ങൾ പരിഹരിക്കാൻ ആലോചനകൾ നടക്കുന്നതായി റിപ്പോർട്ട്. പുതിയ സിനിമാനയ രൂപീകരണത്തിന് കൺസൾട്ടൻസി ആലോചനയിലുണ്ടെന്നാണ് റിപ്പോർട്ട്. സിനിമ നിർമ്മാണ വിതരണ പ്രദർശന മേഖലയിലെ പ്രശ്‌നങ്ങൾ വീണ്ടും പഠിക്കും. ഒരു കോടി രൂപ ഇതിനായി സാംസ്‌കാരിക വകുപ്പ് അനുവദിച്ചു.ചലച്ചിത്ര അക്കാദമിയുടെ ആവശ്യപ്രകാരമാണ് പണം അനുവദിച്ചത്.