അടുത്ത ദിവസം രാവിലെ കുറെ തവണ വിളിച്ചിട്ടും മകൾ ഫോൺ എടുത്തില്ല, കാണാതായത് ആരും ശ്രദ്ധിച്ചില്ല എന്നത് ദുരൂഹമാണെന്ന് ഇരയുടെ പിതാവ്

0
59

നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കൊൽക്കത്തയിൽ ക്രൂരമായ ബലാത്സംഗത്തിനിരയായ യുവ ഡോക്ടറുടെ പിതാവ്. മകൾക്ക് മുൻപും പ്രശ്‌നങ്ങൾ നേരിട്ടിരുന്നതായി ഇരയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഡ്യൂട്ടിക്ക് പോയതിന് ശേഷം അഞ്ച് മണിക്കും 11.15 നും മകൾ അമ്മയെ വിളിച്ചതായി പിതാവ് പറഞ്ഞു.

അടുത്ത ദിവസം രാവിലെ തവണ വിളിച്ചിട്ടും മകൾ ഫോൺ എടുത്തില്ല, അപ്പോഴേക്കും അവൾ മരിച്ചു പോയിരുന്നുവെന്ന് പിതാവ് പറയുന്നു. പുലർച്ചെ മൂന്നുമണി മുതൽ രാവിലെ 10 മണി വരെ ഒരു ഡോക്ടറെ കാണാതായത് ആരും ശ്രദ്ധിച്ചില്ല എന്നത് ദുരൂഹമാണെന്ന് പിതാവ് ആരോപിച്ചു. ഓരോ സംസ്ഥാനത്തും തന്റെ മകൾക്ക് വേണ്ടി പോരാടുന്നവർ തന്റെ മക്കൾക്ക് തുല്യമാണ്. തന്റെ ഒരു മകൾ നഷ്ടപ്പെട്ടു കോടിക്കണക്കിന് മക്കളെ ലഭിച്ചുവെന്ന് പിതാവ് പറഞ്ഞു.

ഈ പിന്തുണ കൊണ്ടാണ് തന്റെ ധൈര്യം വർദ്ധിച്ചത്, നീതി ലഭിക്കുമെന്ന് പ്രതീക്ഷയുള്ളത്. ചെസ്റ്റ് മെഡിസിൻ ഡിപ്പാർട്ട്മെന്റ് മുഴുവനും സംശയത്തിന്റെ നിഴലിൽ. സാധാരണ ഭക്ഷണം കഴിക്കാൻ പോലും സമയം ലഭിക്കാത്ത മകളെ അന്ന് ഏഴുമണിക്കൂറോളം ആരും അന്വേഷിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം തുടരുകയാണ്. സംഭവത്തിൽ ഐഎംഎ രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ്. നാളെ രാവിലെ 6 മണി മുതൽ 24 മണിക്കൂർ സമരം ആരംഭിക്കും.