പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്, തനിക്ക് പരാതിയില്ലെന്ന് യുവതി ആവർത്തിച്ചു

0
56

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഇരുവരെയും ഹൈകോടതി കൗൺസിലിങ്ങിന് വിട്ടു. തനിക്ക് പരാതിയില്ലെന്ന് യുവതി ആവർത്തിച്ചു. കേസ് പിൻവലിക്കാൻ ഭർത്താവിൻ്റെ കുടുംബം നിർബന്ധിച്ചോയെന്ന് കോടതി ചോദിച്ചു. വിഷയം രമ്യമായി പരിഹരിക്കണമെന്ന് കോടതി നിർദേശിച്ചു. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ഇല്ല എന്ന് രാഹുൽ മറുപടി നൽകി

ഭാര്യ ഭർത്താക്കന്മാർ ഒരു മിച്ച് ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇരുവരെയും കൗൺസിലിംഗിന് ഹൈക്കോടതി വിട്ടു. കെൽസ മുഖേന കൗൺസിലിംഗ് നൽകണമെന്നും 21ന് വീണ്ടും ഇരുവരും ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കൗൺസിലിംഗിന് ശേഷം റിപ്പോർട്ട് തൃപ്തികരം എങ്കിൽ അവരെ ഒരുമിച്ചു വിടുമെന്ന് കോടതി പറഞ്ഞു. റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹാജരാക്കാനും നിർദേശം നൽകി.

ഇരുവരുടെയും സമാധാനപരമായ വിവാഹ ജീവിതത്തിനായാണ് നിലപാടെന്ന് ഹൈക്കോടതി അറിയിച്ചു. രാഹുൽ പി ഗോപാലിനെതിരായ പരാതിക്കാരിയുടെ ആക്ഷേപം ഗൗരവതരമെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ഒരുമിച്ചുള്ള ജീവിതത്തിന് കേസ് തടസമാകരുതെന്നും ഹൈക്കോടതി നിർദേശം നൽകി.

രണ്ടുപേരെയും കേട്ടതിനു ശേഷമാണ് കൗൺസിന്ലിഗിന് വിട്ടതെന്ന് പ്രതിഭാഗം അഭിഭാഷകൻ വിഷ്ണു കുറുപ്പ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനുശേഷമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി തീരുമാനം എടുക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. കേസിന്റെ ഗൗരവത്തെക്കുറിച്ച് സർക്കാർ കോടതിയെ ബോധിപ്പിച്ചതായും പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കി.