ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി; റെക്കോർഡോടെ സ്വർണം നേടി പാക്കിസ്ഥാൻ്റെ അർഷാദ് നദീം

0
154

പാരീസ് ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി. നിലവിലെ സ്വർണ മെഡൽ ജേതാവ് നീരജിനെ തോൽപ്പിച്ച് പാക്കിസ്ഥാൻ്റെ അർഷാദ് നദീം സ്വർണം നേടി. ഒളിമ്പിക്‌സ് റെക്കോർഡ് 92.97 മീറ്റർ എറിഞ്ഞാണ് നദീം സ്വർണം നേടിയത്. പാരീസിൽ തൻ്റെ സീസണിലെ ഏറ്റവും മികച്ച ദൂരമായ 89.45 ദൂരത്തിൽ നീരജ് വെള്ളി മെഡൽ നേടി. ഇതോടെ ഇന്ത്യക്കായി രണ്ട് ഒളിമ്പിക്‌സ് മെഡലുകൾ നേടുന്ന അഞ്ചാമത്തെ താരമായി നീരജ്.

ഫൈനലില്‍ ഒരു ത്രോ മാത്രമാണ് നീരജിന് എറിയാനായത്. ബാക്കിയുള്ള അഞ്ചും ഫൗളായി. ആദ്യ ശ്രമം തന്നെ ഫൗളായതോടെ നീരജിന്റെ താളംതെറ്റി. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്. ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് വെങ്കലം. 88.54 മീറ്റര്‍ എറിഞ്ഞാണ് താരം വെങ്കലം നേടിയത്.

ആദ്യ ശ്രമം ഫൗളായ പാകിസ്താന്റെ അര്‍ഷാദ് നദീം പക്ഷേ രണ്ടാം ശ്രമത്തില്‍ 92.97 മീറ്റര്‍ എറിഞ്ഞ് ഒളിമ്പിക് റെക്കോഡും സ്വര്‍ണവും സ്വന്തമാക്കി. 2008-ല്‍ ബെയ്ജിങ്ങില്‍ നോര്‍വെയുടെ ആന്ദ്രെസ് തോര്‍കില്‍ഡ്സന്‍ കുറിച്ച 90.57 മീറ്ററിന്റെ റെക്കോഡാണ് അര്‍ഷാദ് നദീം മറികടന്നത്.