നൊബേൽ ജേതാവ് മുഹമ്മദ് യൂനസ് ബംഗ്ലാദേശിൻ്റെ ഇടക്കാല സർക്കാരിനെ നയിക്കും

0
146

നൊബേൽ ജേതാവ് മുഹമ്മദ് യൂനസ് ബംഗ്ലാദേശിൻ്റെ ഇടക്കാല സർക്കാരിനെ നയിക്കും. പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനും സൈനിക ഉദ്യോഗസ്ഥരും വിദ്യാർത്ഥി നേതാക്കളും ചേർന്ന് നടത്തിയ യോഗത്തിലാണ് തീരുമാനം. യൂനസിനെ ഇടക്കാല സർക്കാരിൻ്റെ ഉപദേശകനാക്കണമെന്ന് സംവരണ വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥി നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധക്കാർ അര്‍പ്പിച്ച വിശ്വാസത്തിലൂടെ താന്‍ ആദരിക്കപ്പെട്ടുവെന്ന് അദ്ദേഹം അറിയിച്ചു.

രാജ്യത്ത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടക്കാല സര്‍ക്കാര്‍ ഒരു തുടക്കം മാത്രമാണ്. സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ മാത്രമേ നീണ്ടുനില്‍ക്കുന്ന സമാധാനം രാജ്യത്ത് വരികയുള്ളൂ. തിരഞ്ഞെടുപ്പില്ലാതെ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

2006-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവാണ് ഡോ. യൂനുസ്. ചെറുകിടസംരംഭങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന് 1983-ല്‍ ബംഗ്ലാദേശിലുടനീളം ഗ്രാമീണബാങ്കുകള്‍ സ്ഥാപിച്ചയാളാണ് യൂനുസ്. ഗ്രാമീണബാങ്കിങ്ങിലൂടെ ബംഗ്ലാദേശിന്റെ ദാരിദ്യനിര്‍മാര്‍ജനത്തില്‍ സുപ്രധാന പങ്കുവഹിച്ചതിനാണ് 2006-ല്‍ യൂനുസിന് നൊബേല്‍സമ്മാനം ലഭിച്ചത്. 2008-ല്‍ അധികാരത്തില്‍വന്നശേഷം തൊഴില്‍നിയമം ലംഘിച്ചെന്നതടക്കം ആരോപിച്ച് ഹസീന സര്‍ക്കാര്‍ യൂനുസിനെ നിരന്തരം വേട്ടയാടിയിട്ടുണ്ട്. പല കേസുകളിലും പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം രാജിവെച്ച് ഇന്ത്യയിലേക്ക് പലായനംചെയ്ത ഹസീന നിലവില്‍ ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തിലാണ് ഉള്ളത്. ഇവിടെന്ന് എതെങ്കിലും യൂറോപ്യന്‍ രാജ്യത്തേക്ക് പോകാനായിരുന്നു ഹസീനയുടെ പദ്ധതി. എന്നാല്‍, അവര്‍ക്ക് അഭയം നല്‍കാന്‍ യു.കെ. തയ്യാറല്ലെന്നാണ് സൂചന. ഇതോടെ അവരുടെ രാഷ്ട്രീയ അഭയകേന്ദ്രത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.