വയനാട് ഉരുൾപൊട്ടൽ; നാലാം ദിവസം അതിജീവനത്തിൻ്റെ നാലുപേർ

0
105

ഉരുൾപൊട്ടലിൽ നാശം വിതച്ച വയനാട്ടിൽ നിന്നുള്ള തിരച്ചിൽ നാലാം ദിവസം അതിജീവനത്തിൻ്റെ സന്തോഷവാർത്ത. ജീവനോടെ ആരും ഇനി അവശേഷിക്കുന്നില്ലെന്നും കഴിയാവുന്നവരെയെല്ലാം രക്ഷിച്ചെന്നും സൈന്യവും സർക്കാരും പറഞ്ഞ ദുരന്തമേഖലയിൽ നിന്ന് ഇന്ന് നാലുപേരെ ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നിൽ നിന്ന് നാലുപേരെ ഇന്ന് കണ്ടെത്തി. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് ഉണ്ടായിരുന്നതെന്നും സൈന്യം അറിയിച്ചു. ഒരു പെൺകുട്ടിയുടെ കാലിന്റെ പരുക്ക് ഗുരുതരമാണെന്ന് സൈന്യം അറിയിച്ചു. ഇവരെ എയർ ലിഫ്റ്റിംഗ് ചെയ്ത് രക്ഷപ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്. (Four people were found alive in padavettikkunn wayanad landslide)

ഒരു കുടുംബത്തിലെ നാലുപേരെയാണ് രക്ഷിച്ചിരിക്കുന്നത്. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ കുടുംബത്തെയാണ് രക്ഷിച്ചത്. കഞ്ഞിരിക്കത്തോട്ട് തൊട്ടിയിൽ ജോൺ, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷിച്ചത്. ഈ കുടുംബത്തെ കാണാനില്ലെന്ന് ബന്ധു നൽകിയ വിവരത്തെ തുടർന്നാണ് സൈന്യം ഇവരെ കണ്ടെത്തിയത്. ഉരുൾപൊട്ടൽ ഇവരെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും ഈ കുടുംബം ഒറ്റപ്പെട്ടുപോകുകയായിരുന്നു. കുടുംബത്തിൽ ആറുപേരുണ്ടായിരുന്നെന്ന് അയൽവാസി ട്വന്റിഫോറിനോട് പറഞ്ഞു. ഈ കുടുംബത്തോട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാൻ ഫയർ ഫോഴ്‌സ് ആവശ്യപ്പെട്ടിരുന്നെങ്കിലും ആ സമയത്ത് അവർ മാറാൻ തയാറാകാതിരിക്കുകയായിരുന്നു.

ഉരുൾപൊട്ടൽ ഈ കുടുംബത്തെ നേരിട്ട് ബാധിച്ചിരുന്നില്ലെങ്കിലും ഉരുൾപൊട്ടൽ തകർത്ത വെള്ളാർമല സ്‌കൂളിന് സമീപമുള്ള കുന്നിൻ പ്രദേശത്താണ് ഇവർ ഒറ്റപ്പെട്ടുപോയത്. ഉരുൾപൊട്ടൽ വന്നതോടെ വാഹനങ്ങൾ ആ പ്രദേശത്ത് എത്തിക്കാൻ സാധിച്ചില്ല.