ഭക്ഷണത്തിൽ ഉള്ളി കണ്ടെത്തിയെന്നാരോപിച്ച് കൻവാർ തീർഥാടകർ ഹോട്ടൽ തല്ലി തകർത്തു

0
90

ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ ഭക്ഷണത്തിൽ ഉള്ളി കണ്ടെത്തിയെന്നാരോപിച്ച് കൻവാർ തീർഥാടകർ ഹോട്ടലിന് നേരെ ആക്രമണം നടത്തി. ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗംഗയിൽ നിന്ന് ശേഖരിച്ച വെള്ളവുമായി ഹരിദ്വാറിലേക്ക് പോയ കൻവാർ തീർഥാടക സംഘം വഴിയിൽ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ നിൽക്കുകയായിരുന്നു. എന്നാൽ കഴിക്കാൻ കൊണ്ടുവന്ന ഭക്ഷണത്തിലെ കറിയിൽ ഉള്ളി കഷ്ണം കണ്ടെന്ന് ആരോപിച്ച ഇയാൾ ഹോട്ടലിലെ പാചകക്കാരൻ ഉൾപ്പെടെയുള്ള ജീവനക്കാരെ മർദിച്ചു. തീർഥാടകർ ഹോട്ടലിലെ ഫർണിച്ചറുകളും മറ്റും നശിപ്പിച്ചു.

മുസാഫർ നഗർ ജില്ലയിലെ സിസൗന ബ്ലോക്കിൽ ഡൽഹി ഹരിദ്വാർ ഹൈവേയിലെ തൗ ഹുക്കേവാല ഹിരാൻവി ടൂറിസ്റ്റ് ധാബയാണ് തീർഥാടകർ തല്ലി തകർത്തത്. എന്നാൽ ആശയകുഴപ്പം മൂലമാണ് ഇത് സംഭവിച്ചതെന്നും തീർഥാടകർ ഭക്ഷണത്തിൽ ഉള്ളി ഉൾപ്പെടുത്തില്ലെന്ന കാര്യം തങ്ങൾക്കറിയില്ലെന്നും ഹോട്ടൽ ഉടമ പ്രതികരിച്ചു.

കൻവാർ യാത്രാ വഴിയിലുള്ള ഹോട്ടലുകൾ നെയിം പ്ലേറ്റുകൾ പ്രദർശിപ്പിക്കണമെന്ന് ഉത്തർപ്രദേശ്‌ സർക്കാർ ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. ശിവഭക്തർ ലളിതമായ ഭക്ഷണം കഴിക്കുന്നതിനാൽ കറിയിൽ ഉള്ളി കണ്ടാൽ അവർ അസ്വസ്ഥരാകുമെന്ന് പൊലീസ് മേധാവി പറഞ്ഞു. സംഭവത്തിൽ നിരവധിപേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.