കേരളത്തിലെ 176 ആശുപത്രികൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം’: മന്ത്രി വീണ ജോർജ്

0
141

സംസ്ഥാനത്ത് രണ്ട് ആശുപത്രികൾക്കും കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിൻ്റെ (എൻക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതോടു കൂടി സംസ്ഥാനത്തെ 176 ആശുപത്രികളിൽ എൻ.ക്യു.എ.എസ്. അക്രഡിറ്റേഷനും 77 ആശുപത്രികളും പുന:അംഗീകാരവും നേടിയിട്ടുണ്ട്. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 9 കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകൾ, 41 അർബൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, 117 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് NQAS. അംഗീകരിച്ചിട്ടുള്ളത്.

കൊല്ലം കരവാളൂർ കുടുംബാരോഗ്യ കേന്ദ്രം 91 ശതമാനം സ്‌കോറോടെ അംഗീകാരവും, തൃശൂർ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രം 91.48 ശതമാനം സ്‌കോറോടെ പുന:അംഗീകാരവും നേടിയെടുത്തു. കുടുതൽ ആശുപത്രികൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം നേടിയെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻ.ക്യു.എ.എസ്. അംഗീകാരത്തിന് 3 വർഷ കാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കൾക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും. ആശുപത്രി വികസനത്തിന് ഇതേറെ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.