കർണാടകക്കാർക്ക് 50% തൊഴിൽ സംവരണം; ശക്തമായ പ്രതിഷേധത്തിന് തുടർന്ന് ബിൽ മരവിപ്പിച്ചു

0
83

കർണാടകക്കാർക്ക് സ്വകാര്യമേഖലയിൽ തൊഴിൽ സംവരണം ഏർപ്പെടുത്താനുള്ള ബിൽ സിദ്ധരാമയ്യ സർക്കാർ താൽക്കാലികമായി മരവിപ്പിച്ചു. ഐടി മേഖലയുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് നടപടി. കൂടിയാലോചനകൾക്ക് ശേഷമേ അന്തിമതീരുമാനമെടുക്കൂവെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

50% മാനേജ്മെന്‍റ് പദവികളിലും 75% നോൺ മാനേജ്മെന്‍റ് ജോലികളിലും കന്നഡക്കാരെ നിയമിക്കണമെന്നായിരുന്നു ബില്ലിലെ ശുപാർശ. ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് നൂറ് ശതമാനവും കർണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാവൂ എന്നും ബില്ലിലുണ്ടായിരുന്നു.

ബില്ലിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ വിഷയത്തില്‍ വിശാലമായ കൂടിയാലോചനയും ചര്‍ച്ചകളും നടത്തുമെന്ന് കര്‍ണാടക ഐ.ടി. മന്ത്രി പ്രിയാങ്ക് ഖാര്‍ഗെ പറഞ്ഞു. തൊഴില്‍ വകുപ്പാണ് ഈ നിര്‍ദേശം കൊണ്ടുവന്നത്. വ്യവസായ വകുപ്പുമായോ ഐ.ടി. വകുപ്പുമായോ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. മേഖലയിലെ വിദഗ്ധരുമായും മറ്റ് വകുപ്പുകളുമായും ചര്‍ച്ച നടത്തണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.